ഒപെക്: പ്രത്യേക യോഗം ഇന്ന് തുര്‍ക്കിയില്‍

റിയാദ്: എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ പ്രത്യേക യോഗം തുര്‍ക്കിയിലെ ഇസ്തന്‍ബൂളില്‍ ചേരുമെന്ന് അള്‍ജീരിയന്‍ ഊര്‍ജ മന്ത്രി നൂറുദ്ദീന്‍ ബൂതര്‍ഫ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിക്കുന്ന യോഗം അഞ്ച് ദിവസം നീണ്ട് നില്‍ക്കും. ഉല്‍പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കടുത്ത തീരുമാനത്തിന് നവംബര്‍ ഉച്ചകോടി വേദിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് എണ്ണ മന്ത്രിമാരുടെയും റഷ്യയുടെയും കൂടിയാലോചന യോഗ തീരുമാനത്തെ തുടര്‍ന്ന് ഏഴ് ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില 13 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. 
എന്നാല്‍ ഉല്‍പാദന നിയന്ത്രണത്തിന്‍െറ തോത് വീണ്ടും കൂട്ടാനാണ് സാധ്യത. 30 ലക്ഷം ബാരല്‍ വരെ കുറച്ച് ഉല്‍പാദനം 33 ദശലക്ഷം ബാരലില്‍ പരിമിതപ്പെടുത്താനാണ് അംഗരാജ്യങ്ങള്‍ ആലോചിക്കുന്നത്. ഉല്‍പാദന നിയന്ത്രണത്തിന് അംഗ രാജ്യങ്ങളില്‍ നിന്ന് അനുകൂലമായ പ്രതികരണവും ഏക സ്വരവും ലഭിച്ച സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുര്‍ക്കിയില്‍ ചേരുന്ന അഞ്ചു ദിവസത്തെ യോഗം ഈ വിഷയം കൂടുതല്‍ പ്രായോഗികമായി ചര്‍ച്ച ചെയ്യും. നവംബര്‍ അവസാനത്തില്‍ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ച കോടിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്ത് ഓരോ രാഷ്ട്രങ്ങള്‍ക്കും ക്വാട്ട തീരുമാനിക്കുക. 2008ന് ശേഷമുള്ള ഏറ്റവും വലിയ ഉല്‍പാദന നിയന്ത്രണമായിരിക്കും ഇതോടെ പ്രാബല്യത്തില്‍ വരിക. 33.24 ദശലക്ഷം ബാരല്‍ എന്നതായിരുന്നു 2008ലെ പരമാവധി ഉല്‍പാദനമെന്ന് നുറുദ്ദീന്‍ ബൂതര്‍ഫ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.