ലോകമെമ്പാടുമുള്ള നിക്ഷേപം ആകർഷിക്കുന്ന ആഗോള ലക്ഷ്യസ്ഥാനമായി കൂടുതൽ അടയാളപ്പെടാൻ കഴിഞ്ഞ വർഷമാണ് സൗദി അറേബ്യക്ക് 2022. ഭാവി നിക്ഷേപ ഉച്ചകോടിക്ക് വീണ്ടും റിയാദ് ആതിഥേയത്വം വഹിച്ചു. നിരവധി ആഗോള സമ്മേളനങ്ങൾക്കും ഉച്ചകോടികൾക്കും സൗദി അറേബ്യ സാക്ഷിയും വേദിയുമായി. ഭരണരംഗത്ത് നിരവധി സുപ്രധാന തീരുമാനങ്ങളുണ്ടായി.
അതിലേറ്റവും പ്രധാനമാണ് കിരീടാവകാശിയായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി അവരോധിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിച്ച സൽമാൻ രാജാവിന്റെ ഉത്തരവ്. അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ‘സ്ഥാപക ദിനം’ എന്ന പേരിൽ എല്ലാ വർഷവും ഫെബ്രുവരി 22 സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ വാർഷികമായി പ്രഖ്യാപിക്കുകയും ഔദ്യോഗിക അവധി ദിനമാക്കുകയും ചെയ്തത് 2022ലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും എടുത്തുകളഞ്ഞതും വിമാന സർവിസുകൾ പൂർണശേഷിയിൽ പുനരാരംഭിച്ചതും സൗദി അറേബ്യയുടെ ചരിത്രത്തിലെ അഞ്ചാമത്തെ സെൻസസ് നടന്നതും 2022ലാണ്. പല ഉന്നത പദവികളിലും വനിതകളെ നിയമിച്ചതിനും 2022 സാക്ഷിയായി. സൗദി മന്ത്രിസഭ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി അൽ ശൈഹാന ബിൻത് സാലിഹ് അൽഅസാസിനെ നിയമിച്ചത് ശ്രദ്ധേയമായി. ആദ്യമായാണ് ഈ സ്ഥാനത്ത് ഒരു വനിതയെ നിയോഗിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ നിരവധി വികസന നേട്ടങ്ങൾക്ക് 2022 സാക്ഷ്യം വഹിച്ചു. നിരവധി നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും പുറമെ പുതിയ സാമ്പത്തിക, വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സൗദി അറേബ്യ അതിന്റെ സാമ്പത്തിക നില ഉയർത്തിയ വർഷംകൂടിയാണ് കടന്നുപോയത്. ഏതാനും വർഷത്തിനുശേഷം മിച്ചബജറ്റ് രേഖപ്പെടുത്തി. മധ്യപൗരസ്ത്യ ദേശത്തെയും ലോകത്തെയും ദേശീയ സമ്പദ്വ്യവസ്ഥയുടെ നില ഉയർത്തി സൗദി അറേബ്യ നേട്ടങ്ങളുടെ പരമ്പര കൈവരിച്ചു. 2022ലെ വളർച്ചനിരക്കിന്റെ കാര്യത്തിൽ രാജ്യം ജി20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണെന്ന് 2022ലെ അന്താരാഷ്ട്ര നാണയ നിധിയുടെ ഗ്ലോബൽ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് വ്യക്തമാക്കി. ഏഴു പ്രകൃതിവാതക പാടങ്ങൾ കണ്ടെത്തി.
ത്വാഇഫ്, അൽഅഹ്സ, ജിദ്ദ തുടങ്ങിയ പട്ടണങ്ങളുടെ വികസനത്തിന് പ്രത്യേക അതോറിറ്റികൾ സ്ഥാപിക്കാൻ രാജകീയ ഉത്തരവുണ്ടായി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായി സുപ്രീം കൗൺസിൽ ഫോർ സ്പേസ് സ്ഥാപിക്കാനും തീരുമാനിച്ചു. കോഫി മേഖലയിൽ 10 വർഷത്തിനുള്ളിൽ ഏകദേശം 120 കോടി റിയാൽ നിക്ഷേപം ലക്ഷ്യമിട്ട് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് സൗദി കോഫി കമ്പനി ആരംഭിച്ചു. കായിക രംഗത്ത് പല മത്സരങ്ങൾക്കും 2022 സാക്ഷിയായി. ജിദ്ദയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരം, ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ‘സൂപ്പർ ഗ്ലോബ്’, സൗദി ഗെയിംസ് എന്നിവ എടുത്തുപറയേണ്ടവയാണ്. ആരോഗ്യ, സാംസ്കാരിക, ഗതാഗത, തൊഴിൽ, ടൂറിസം രംഗങ്ങളിൽ വൻ കുതിപ്പാണ് 2022ൽ ഉണ്ടായത്. സ്വദേശിവത്കരണത്തിനായി കൂടുതൽ തീരുമാനങ്ങൾ പുറപ്പെടുവിച്ച വർഷമാണ്. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകാനും തൊഴിലില്ലായ്മ ശതമാനം കുറക്കാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. വിസ, യാത്ര നടപടികൾ സുതാര്യമാക്കിയതോടെ ടൂറിസ്റ്റുകളുടെയും തീർഥാടകരുടെയും വരവും ശക്തിപ്പെടുകയുണ്ടായി.
ജൂലൈ മധ്യത്തിൽ ജോർഡൻ, ഈജിപ്ത്, ഇറാഖ് എന്നിവയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ അമേരിക്കൻ-ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് ഉച്ചകോടി നടന്നത്. അദ്ദേഹം അധികാരമേറ്റതിനുശേഷം മധ്യപൗരസ്ത്യ നാടുകളിലെ ആദ്യ സന്ദർശനമായിരുന്നു. അമേരിക്കൻ പ്രസിഡൻറിനെ സ്വീകരിച്ചതും ഉച്ചകോടിയും മധ്യപൗരസ്ത്യ മേഖലയിൽ സൗദിയുടെ മഹത്തായ സ്ഥാനവും ഉത്തരവാദിത്തവും എടുത്തുകാണിച്ചു. ഇറാൻ ആണവ പദ്ധതി, യുക്രെയ്ൻ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ, തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ഊർജ സുരക്ഷ, മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലകൾ, പ്രാദേശിക സാമ്പത്തിക, സുരക്ഷ സഹകരണ വിപുലീകരണം എന്നീ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തതും ശ്രദ്ധേയമായി.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയതും മറ്റൊരു പ്രധാന സംഭവമാണ്. സന്ദർശനത്തിനിടയിൽ സൗദി-ചൈനീസ്, ഗൾഫ്-ചൈനീസ്, അറബ്-ചൈനീസ് എന്നീ മൂന്ന് ഉച്ചകോടികൾക്കാണ് റിയാദ് സാക്ഷ്യം വഹിച്ചത്.
സൗദിയും ചൈനയും പല മേഖലകളിൽ കോടികളുടെ കരാറുകൾ ഒപ്പുവെച്ചു. നവംബർ ആദ്യത്തിൽ ഈജിപ്തിലെ ശറമുശൈഖിൽ സൗദിയുടെ മേൽനോട്ടത്തിൽ നടന്ന ‘ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവ് ഉച്ചകോടി’യും എടുത്തുപറയേണ്ടതാണ്. കിരീടാവകാശി പങ്കെടുത്ത ഉച്ചകോടിയിൽ ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നും അതിന്റെ ചെലവുകൾക്കായി 250 കോടി ഡോളർ സംഭാവന നൽകുമെന്നും പ്രഖ്യാപിച്ചു.
2022 ഒക്ടോബർ മധ്യത്തിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ സൗദി പ്രതിനിധി സംഘത്തെ നയിച്ചു കിരീടാവകാശി പങ്കെടുക്കുകയും നിരവധി ലോകരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നവംബറിൽ കൊറിയ, തായ്ലൻഡ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. നിരവധി കരാറുകളിൽ ഒപ്പുവെച്ചു. 27 വർഷത്തിനുശേഷം തായ്ലൻഡുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതും 2022ലാണ്. ജനുവരിയിൽ തായ്ലൻഡ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചാൻ ഓച സൗദി അറേബ്യ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.