റിയാദ്: 2034ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ നീക്കവുമായി സൗദി അറേബ്യ. നാമനിർദേശം അടങ്ങുന്ന അന്തിമ ഫയൽ ഫിഫക്ക് സമർപ്പിച്ചു. തിങ്കളാഴ്ച പാരിസിൽ നടന്ന ഫിഫയുടെ ചടങ്ങിലാണ് ഫയൽ സമർപ്പണം നടന്നത്. കായികമന്ത്രിയും സൗദി ഒളിമ്പിക്സ് ആൻഡ് പാരാലിമ്പിക്സ് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മസ്ഹൽ എന്നിവരും ഫെഡറേഷന് കീഴിൽ പരിശീലനം നടത്തുന്ന സ്വാലിഹ് ഹുസാം, അബീർ അബ്ദുല്ല എന്നീ രണ്ട് കുട്ടികളും ചേർന്നാണ് ഫയൽ ഫിഫ ഭാരവാഹികൾക്ക് സമർപ്പിച്ചത്.
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ഏറ്റുവാങ്ങി. ഇതോടെ ലോകകപ്പ് ആതിഥേയത്വം കിട്ടാനുള്ള മൂന്ന് ഘട്ടങ്ങൾ സൗദി അറേബ്യ മറികടന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ താൽപര്യമറിയിച്ച് ഫിഫക്ക് കത്ത് അയക്കലായിരുന്നു ആദ്യത്തെ ഘട്ടം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൗദി ഫുട്ബാൾ ഫെഡറേഷൻ ഈ നടപടി പൂർത്തിയാക്കിയത്.
2030 ലോകകപ്പിന്റെ ഔദ്യോഗിക മുദ്ര എന്താണെന്ന് നിശ്ചയിച്ച് അത് രൂപകൽപന ചെയ്ത് പ്രകാശനം ചെയ്യുന്ന ഘട്ടമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ ഘട്ടമായാണ് നാമനിർദേശം സംബന്ധിച്ച അന്തിമ ഫയൽ സമർപ്പിച്ചത്. ഇനി പന്ത് ഫിഫയുടെ കോർട്ടിലാണ്. സൗദിയിലെത്തി ലോകകപ്പ് നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളുടെ പരിശോധനയും നാമനിർദേശ രേഖകളുടെ വിലയിരുത്തലും അന്തിമ തീരുമാനവും എടുക്കേണ്ടത് ഫിഫ മാനേജ്മെൻറാണ്. ഇതെല്ലാം പൂർത്തീകരിച്ച് ഈ വർഷം ഡിസംബർ 11ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.