ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബാൾ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശാരവങ്ങൾ സമ്മാനിച്ച് ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ഡിഫ സൂപ്പർ കപ്പ് 2024ന് സമാപനം. കലാശപ്പോരാട്ടത്തിൽ ഡിമ ടിഷ്യു ഖാലിദിയയെ ‘സഡൻ ഡെത്തി’ൽ കീഴടക്കി പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി കിരീടം ചൂടി.
ആക്രമണ പ്രത്യാക്രമണങ്ങൾ കണ്ട മത്സരത്തിൽ മുഴുസമയം പിന്നിട്ടപ്പോഴും ഇരുവർക്കും ഗോൾ കണ്ടെത്താനായില്ല. ഗോളെന്നുറച്ച പല അവസരങ്ങളും പ്രതിരോധത്തിലും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനത്തിലും അകന്നു നിന്നു. തുടർന്ന് ടൈബ്രേക്കറിലും ഇരു ടീമുകളും സമനില പാലിച്ചു. വിജയികളെ കണ്ടെത്താൻ സഡൻഡെത്ത് വേണ്ടി വന്നു.
ഖാലിദിയയുടെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിപുറത്തുപോയപ്പോൾ ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് ബദർ ഡിഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി. ഫൈനലിൽ ഖാലിദിയക്കായി പൊരുതിയ രോഹിത്താണ് കളിയിലെ താരം. ടൂർണമെൻറിന്റെ മികച്ച താരമായി സുഹൈൽ (ദല്ല എഫ്.സി), മികച്ച ഗോൾകീപ്പറായി സാദിഖ് (ബദർ എഫ്.സി), ഡിഫൻഡറായി വിഷ്ണുവർമ (ഖാലിദിയ), ടോപ് സ്കോററായി നിയാസ് (ബദർ എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു. ഫെയർപ്ലേ ട്രോഫിക്ക് ജുബൈൽ എഫ്.സി അര്‍ഹരായി.
ടൂർണമെൻറിന്റെ സമാപന ചടങ്ങ് ദമ്മാം ഗവർണറേറ്റിലെ മാനേജർ തമീം അൽദോസരി ഉദ്ഘാടനം ചെയ്തു. കാക്കു സേഫ്റ്റി മാനേജിങ് ഡയറക്ടർ മുബാറക്ക് കാക്കു, സ്വദേശി പൗരപ്രമുഖരായ ഈസ അൽനാസ്, മിസ്ഫർ അൽ ഗാംദി, മാജിദ് അൽ നാസ്, സാമി ബൊവാസിർ, സഈദ് അലി ഖഹ്താനി, സയ്യിദ് റുവദാൻ എന്നിവരും ചടങ്ങിൽ അതിഥികളായെത്തി. ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. അർജൻറീനിയന്‍ എ ലെവൽ കോച്ച് ജോസ് ക്ലാരമെൻറയ്ന്, ഒ.പി. ഹബീബ് (കെ.എം.സി.സി), ഷിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉണ്ണി ഏങ്ങണ്ടിയൂർ (നവോദയ), വാഹിദ് കാര്യാറ (നവയുഗം), മാലിക് മഖ്ബൂൽ (സൗദി മലയാളി സമാജം), ഷബീർ ചാത്തമംഗലം (പ്രവാസി സാംസ്കാരിക വേദി) തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
ഡിഫ രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, മുൻ ട്രഷറർ അഷ്റഫ് സോണി, സാമൂഹിക പ്രവർത്തകരായ കബീർ കൊണ്ടോട്ടി, റോണി ജോൻസി, ഷാഫി, മിൻറു, തമീം നവാൽ, ലിയാഖത്തലി, അഫ്സൽ അമീർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ സ്വാഗതവും ഡിഫ ട്രഷറർ ജുനൈദ് കാസർകോട് നന്ദിയും പറഞ്ഞു. സഹീർ മജ്ദാൽ അവതാരകനായിരുന്നു. ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളായ ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, മൻസൂർ മങ്കട, ഷരീഫ് മാണൂർ, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, ഫസൽ ജിഫ്രി, റിയാസ് പറളി, അസ്സു കോഴിക്കോട്, റിയാസ് പട്ടാമ്പി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.