ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം ഉയർന്നു. സ്ത്രീ- പുരുഷ ജീവനക്കാർ 22 ലക്ഷത്തിൽ അധികമായെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു.
റിയാദ് ഇക്കണോമിക് ഫോറം 10ാം പതിപ്പിന്റെ ഭാഗമായി നടന്ന 'പുതിയ തൊഴിൽ മേഖലയുടെ സാധ്യതകളും വെല്ലുവിളികളും' എന്ന പഠന സെഷനിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ചരിത്രത്തിലെ ഏറ്റവുമുയർന്ന സംഖ്യയാണ്. രാജ്യത്തെ പരിവർത്തന പദ്ധതിയായ 'വിഷൻ 2030' നടപ്പാകുംമുമ്പ് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 17.7 ശതമാനം ആയിരുന്നെങ്കിൽ ഇന്ന് അത് 35.6 ശതമാനമായി ഉയർന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് 11 മേഖലകളിൽക്കൂടി സ്വദേശിവത്കരണം നടപ്പാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. സ്വദേശിവത്കരണ നിർദേശങ്ങൾ പാലിക്കുന്നതിൽ തൊഴിലുടമകളുടെ സഹകരണം 98 ശതമാനവും വേതന സംരക്ഷണ പരിപാടിയോടുള്ള സഹകരണം ഏകദേശം 80 ശതമാനവുമായി. ക്വിവ പ്ലാറ്റ്ഫോം 30 ലക്ഷത്തിലധികം ഉപയോക്താക്കൾക്കും 10 ലക്ഷത്തിലധികം കമ്പനികൾക്കും 127 സേവനങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.
2019 വർഷത്തിന്റെ നാലാം പാദത്തിൽ 'ഫ്യൂച്ചർ വർക്ക് കമ്പനി' സ്ഥാപിച്ചത് സ്വകാര്യ മേഖലയോടും വിപണിയിലെ വ്യക്തികളോടും അടുപ്പം പുലർത്താനാണ്. തൊഴിൽ വിപണിയിൽ യുവാക്കളെയും യുവതികളെയും ശാക്തീകരിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നത് ഇതിലൂടെ ലക്ഷ്യമിടുന്നു. മന്ത്രാലയം ആരംഭിച്ച സ്വദേശിവത്കരണ സംരംഭങ്ങളോട് സ്വകാര്യ മേഖലയും വ്യവസായികളും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളുമടങ്ങുന്ന ആകെ ജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനമായി കുറഞ്ഞു. സ്വദേശികളുടെ തൊഴിലില്ലായ്മ 20 വർഷത്തിനിടയിലെ 9.7 ശതമാനം എന്ന താഴ്ന്ന നിലയിലേക്ക് ചുരുങ്ങി. പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2030ൽ ഏഴ് ശതമാനം എന്ന ലക്ഷ്യത്തിലെത്തുന്നതുവരെ മന്ത്രാലയം പ്രവർത്തനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ദന്തചികിത്സ, ഫാർമസി, എൻജിനീയർമാർ, അക്കൗണ്ടിങ് തുടങ്ങിയ വിദഗ്ധ തൊഴിലുകൾ പ്രാദേശികവത്കരിക്കാൻ മന്ത്രാലയം കഴിഞ്ഞ വർഷം 32 തീരുമാനങ്ങളാണ് എടുത്തത്. ഈ മേഖലകളിൽ തൊഴിൽരഹിതരായ സൗദികൾ ഇല്ലെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.