റിയാദ്: കിങ് അബ്ദുല്ല അന്താരാഷ്ട്ര ജൈവോദ്യാന പദ്ധതിയുടെ 40 ശതമാനം ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. റിയാദ് നഗരത്തിന് പടിഞ്ഞാറ് ജിദ്ദയിലേക്കുള്ള റോഡിൽ 20 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ മരുഭൂമിയിലാണ് ജൈവോദ്യാന പദ്ധതി നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പുരാതനവും ആധുനികവുമായ ആഗോള ഉദ്യാനങ്ങളുടെ ഒന്നിലധികം മാതൃകകൾ, വ്യത്യസ്ത കാലാവസ്ഥ പരിതസ്ഥിതികൾ എന്നിവ ഒരുമിച്ചുകൂടുന്ന സ്ഥലമായിരിക്കും ഇത്.
14 ഇൻഡോർ, ഔട്ട്ഡോർ ഗാർഡനുകളും 1,60,000 ഹരിത സസ്യങ്ങളും പദ്ധതിയിലുണ്ട്. റോക്ക് ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര ഉദ്യാനങ്ങളുടെ മാതൃകകൾ, സ്നോ ആൻഡ് വാട്ടർ പാർക്ക്, ഓപൺ തിയറ്റർ, വ്യൂവിങ് ടവറുകൾ, സ്പോർട്സ് ട്രാക്ക്, റസ്റ്റാറൻറുകൾ, സേവന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി.പദ്ധതിയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയാണെന്ന് ഗാർഡൻസ് ജനറൽ സൂപ്പർവൈസർ എൻജി. നാസർ അൽവദായി പറഞ്ഞു. കോൺക്രീറ്റ് ഉൾപ്പെടെ ഭൂരിഭാഗം ജോലികളും 90,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ നിർമിക്കുന്ന ബൊട്ടാണിക്കൽ മ്യൂസിയം കെട്ടിടത്തിന്റെ വലിയൊരു ഭാഗം ജോലികളും പൂർത്തിയായി.
അടിസ്ഥാന സൗകര്യങ്ങളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇത് 20 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം കവിയും. ജലവിതരണം, ഫ്ലഡ് ഡ്രെയിനേജ്, മലിനജലം, ജലസേചനം, ശുദ്ധീകരിച്ച വെള്ളം, അഗ്നിശമനം, വെള്ളം തണുപ്പിക്കൽ, ചൂടാക്കൽ എന്നിവക്കുള്ള ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ 80 ശതമാനം നടപ്പായി. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും നാസർ അൽവദായി സൂചിപ്പിച്ചു.
സസ്യങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. ബൊട്ടാണിക്കൽ മ്യൂസിയമാണ് പ്രധാന കെട്ടിടം. ഉദ്യാനങ്ങളിൽ 1400ലധികം ഇനം പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ സസ്യങ്ങൾ ഉണ്ടാകും. അതിന് അനുയോജ്യമായ കാലാവസ്ഥാ അന്തരീക്ഷം ഒരുക്കും. കൂടാതെ റസ്റ്റാറൻറുകൾ, കഫേകൾ, വിദ്യാഭ്യാസ ഗെയിമുകൾ, ചൈൽഡ് കെയർ ഏരിയകൾ തുടങ്ങിയ സേവന കെട്ടിടങ്ങളും പദ്ധതിയിലുൾപ്പെടും. 2024 അവസാനത്തോടെയും 2025ന്റെ തുടക്കത്തിലും പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്നും നാസർ അൽവദായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.