വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശി പ്രശോഭൻ സദാനന്ദൻ പിള്ളയെ നാട്ടിലയക്കുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിച്ചപ്പോൾ
ജിദ്ദ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം തലേക്കുന്നിൽ സ്വദേശി പ്രശോഭൻ സദാനന്ദൻ പിള്ളയെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ തുടർ ചികിത്സക്ക് നാട്ടിലെത്തിച്ചു. ജിദ്ദയിൽനിന്ന് കൊച്ചി വിമാനത്താവളത്തിൽ സ്ട്രെച്ചറിൽ എത്തിച്ച രോഗിയെ പ്രത്യേക സംവിധാനമുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിദ്ദയിൽ മക്രോണ റോഡ് മുറിച്ചു കടക്കവേ സൗദി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്. ഗുരുതര പരിക്കുകളോടെ ഇർഫാൻ ആശുപത്രിയിൽ നാല് മാസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്.
അടൂർ പ്രകാശ് എം.പി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ ഇദ്ദേഹത്തെക്കുറിച്ച വിവരം കൊണ്ടുവന്നതിനെ തുടർന്ന് ചികിത്സക്കും തുടർന്ന് നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ അധികൃതർ കൈക്കൊള്ളുകയായിരുന്നു. ജിദ്ദ കോൺസുലേറ്റിന്റെ നിർദേശപ്രകാരം സാമൂഹിക പ്രവർത്തകൻ ഷമീർ നദ്വി കുറ്റിച്ചലിന്റെ നേതൃത്വത്തിൽ തുടക്കം മുതൽ അദ്ദേഹം നാട്ടിൽ എത്തുന്നതു വരെയുള്ള എല്ലാ ക്രമീകരണങ്ങളും സമയോചിതമായി നിർവഹിച്ചു.
ഷിഫ ബവാദി ക്ലിനിക്ക് മലയാളി സ്റ്റാഫ് അംഗങ്ങളായ പ്രസീബും സുഹൃത്തുക്കളും ഇർഫാൻ ആശുപത്രി സ്റ്റാഫ് റോബിൻ, മറ്റു മലയാളി നഴ്സുമാർ എന്നിവരുടെ സേവനങ്ങൾക്കും സഹായമായി നിലകൊണ്ട എംബസി, കോൺസുലേറ്റ് അധികൃതർക്കും ഇദ്ദേഹത്തിന്റെ സ്പോൺസർക്കും പ്രശോഭൻ പിള്ളയുടെ കുടുംബം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.