ജിദ്ദ: അൽഉല അന്താരാഷ്ട്ര പുരാവസ്തു ഉച്ചകോടിക്ക് തുടക്കം. സൗദിയുടെ വടക്കൻ മേഖലയിലെ മദാഇൻ സാലിഹിലുള്ള അൽമറായ (കണ്ണാടി ബംഗ്ലാവ്) ഹാളിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം അൽഉല റോയൽ കമീഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
പുരാവസ്തുക്കളും സാംസ്കാരിക പൈതൃകവുമായി ബന്ധമുള്ള ആഗോള സംഘടനകളുടെയും ഏജൻസികളുടെയും തലവന്മാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 300ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സൗദിയിൽനിന്നും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ശാസ്ത്രജ്ഞരും പുരാവസ്തു വിദഗ്ധരും എത്തിയിട്ടുണ്ട്. വിവിധ സെഷനുകളിൽ പുരാവസ്തു സംരക്ഷണം, വികസനം, വെല്ലുവിളികൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന സംഭാഷണങ്ങളും വിജ്ഞാനപ്രദമായ ചർച്ചകളും നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഉച്ചകോടിയിലെ അതിഥികളെ സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനുവേണ്ടി അൽഉല റോയൽ കമീഷൻ സി.ഇ.ഒ എൻജി. അംറ് ബിൻ സാലിഹ് അൽമദനി സ്വാഗതം ചെയ്തു.
പുരാവസ്തു, സാംസ്കാരിക, മാനുഷിക പൈതൃക മേഖലകളിലെ ഗവേഷകർക്കും വിദഗ്ധർക്കും വേണ്ടിയുള്ള ഒരു പ്രധാന സ്റ്റേഷനായി അൽഉലയെ മാറ്റാനാണ് ഈ ഉച്ചകോടിയിലൂടെ റോയൽ കമീഷൻ ശ്രമിക്കുന്നതെന്ന് അൽമദനി പറഞ്ഞു. ഇത് പുരാവസ്തു, ചരിത്ര പഠനങ്ങളുടെ ലോകത്തെ ഒരു ഐക്കണാണ്. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. പൊതു മാനുഷിക പൈതൃകം സംരക്ഷിക്കാനും നമ്മുടെ ഭാവി തലമുറകൾക്ക് സമർപ്പിക്കാനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇങ്ങനെയൊരു ഉച്ചകോടിയെന്നും അൽമദനി പറഞ്ഞു.
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും മാനുഷികവും പ്രകൃതിപരവുമായ പൈതൃകങ്ങൾ രേഖപ്പെടുത്തുന്നതിനും നിരവധി കക്ഷികളുമായി സഹകരിച്ച് നിരവധി സംരംഭങ്ങളിൽ അതോറിറ്റി പ്രവർത്തിച്ചിട്ടുണ്ട്. അൽഉലയുടെയും പുരാതന അറബ് രാജ്യങ്ങളുടെയും രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നതായും സാംസ്കാരിക പൈതൃകത്തിന്റെ തലസ്ഥാനമായ അൽഉലയിൽ എടുത്തുകാണിക്കുന്ന പൈതൃകം പുരാവസ്തു മേഖലയിലും ശാസ്ത്രത്തിലും മനുഷ്യരാശിയുടെ പുരോഗതിക്കായുള്ള അവയുടെ പ്രധാന പ്രയോഗങ്ങളിലും ഒരു പുതിയ ഘട്ടം സ്ഥാപിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അൽമദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.