റിയാദ്: വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യൻ സ്ഥാനപതിമാരായി പുതുതായി നിയമിക്കപ്പെട്ടവർ ഭരണാധികാരി സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡോ. ഫൈസൽ ബിൻ സഊദ് അൽ മെജ്ഫൽ (കാമറൂൺ), ഫൈസൽ ബിൻ അബ്ദുല്ല അൽ-അമൂദി (ഇന്തോനേഷ്യ), ഫൈസൽ ബിൻ ഹനീഫ് അൽ-ഖഹ്താനി (കസാഖ്സ്താൻ), സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ ദഖീൽ (ഘാന), അലി ബിൻ സാദ് അൽ-ഖഹ്താനി (സാംബിയ), സാദ് ബിൻ ബഖീത് അൽ-ഖുതാമി (ഐവറി കോസ്റ്റ്), ഫർറാജ് നാദിർ ഫർറാജ് ബിൻ നാദിർ (ഗബോൺ), സുൽത്താൻ ബിൻ ഫഹദ് ബിൻ ഖാസിം (ആസ്ട്രേലിയ), നസ്രീൻ ബിൻത് ഹമദ് അൽ-ഷിബൽ (ഫിൻലൻഡ്), ഡോ. ഫഹദ് ബിൻ ഈദ് അൽ-റഷീദി (ഗിനി) എന്നിവരെ കൂടാതെ യൂറോപ്യൻ യൂനിയനിലെയും യൂറോപ്യൻ ആണവോർജ കമ്യൂണിറ്റിയിലെയും സൗദി അറേബ്യൻ ദൗത്യത്തിന്റെ അംബാസഡറായി നിയോഗിതയായ ഹൈഫ ബിൻത് അബ്ദുറഹ്മാൻ അൽ-ജദിയയും സത്യപ്രതിജ്ഞ ചെയ്തു.
‘വിശ്വസ്തരായിരിക്കാനും രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാനും സ്വദേശത്തും വിദേശത്തും അതിന്റെ താൽപര്യങ്ങളും നിയന്ത്രണങ്ങളും നിലനിർത്താനും ആത്മാർഥതയോടെയും സത്യസന്ധതയോടെയും കർത്തവ്യങ്ങൾ നിർവഹിക്കാനും എന്റെ മതത്തോടും രാജാവിനോടും മാതൃരാജ്യത്തോടും സർവശക്തനായ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നു’ എന്ന വാചകം ഉദ്ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തത്. റിയാദ് യമാമ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽ ഖാരിജി, രാജാവിന്റെ അസി. സ്പെഷൽ സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. പുതുതായി രണ്ട് വനിതകൾകൂടി ചുമതലയേറ്റതോടെ അംബാസഡർ പദവി വഹിക്കുന്ന സൗദി വനിതകളുടെ എണ്ണം അഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.