റിയാദ്: സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി റിയാദ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സൗദി ബിസിനസ് സെൻറർ ശാഖ തുറന്നു. സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബെന്യാനും വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവി അബ്ദുല്ല അൽ ഗംദിയും സർക്കാർ ഏജൻസികളുടെ ഉദ്യോഗസ്ഥ പ്രമുഖരും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപകരും ചടങ്ങിൽ പങ്കെടുത്തു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ശാക്തീകരിക്കുകയും വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരും സർക്കാർ ഏജൻസികളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചു.
‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളുടെ ഭാഗമായിരുന്നു ഉദ്ഘാടനം. സ്വകാര്യ മേഖലയിലെ നിക്ഷേപകരുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുക, വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിൽ നിക്ഷേപകർക്ക് പങ്കാളികളാകാനുള്ള അവസരം നൽകുക എന്നിവകൂടി ലക്ഷ്യം വെച്ചാണ് പുതിയ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സേവനങ്ങളും ഉൽപന്നങ്ങളും നൽകുന്നതിൽ ഇപ്പോൾതന്നെ ബിസിനസ് സമൂഹം സജീവമാണെന്ന് വിദ്യാഭ്യാസ മന്ത്രി അൽബെന്യാൻ ചൂണ്ടിക്കാട്ടി. കാര്യക്ഷമതയും സർക്കാർ സേവന വ്യവസ്ഥയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിൽ നിക്ഷേപം വർധിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പൊതുസമൂഹത്തിനും നിക്ഷേപകർക്കും 750ലധികം സർക്കാർ സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിക്കാനുദ്ദേശിക്കുന്ന കേന്ദ്രം രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കും. കൂടാതെ വിദ്യാഭ്യാസ ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും.
മക്കയിലും മദീനയിലും 1,02,000ത്തിലധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന 120 സ്കൂളുകൾ തുറന്നതുൾപ്പെടെ സൗദി അറേബ്യയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണം, നടത്തിപ്പ്, പരിപാലനം എന്നിവയിൽ പൊതു-സ്വകാര്യ പങ്കാളിത്തം വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.