റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച ജൂലൈയിലെ ‘എന്റെ വായന’ പരിപാടിക്ക് സീബ കൂവോട് തുടക്കംകുറിക്കുന്നു
റിയാദ്: ഓർമകൾ, അനുഭവങ്ങൾ, ജീവിതയാത്രകൾ തുടങ്ങിയവ പങ്കുവെച്ച് ‘ആത്മരേഖ’ എന്ന പേരിൽ റിയാദിലെ ചില്ല സർഗവേദി ജൂലൈ മാസത്തെ ‘എന്റെ വായന’ സംഘടിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽനിന്നുള്ള അഞ്ചുപേരുടെ ഓർമക്കുറിപ്പുകളാണ് അവതരിപ്പിക്കപ്പെട്ടത്. മനസ്സിനെയും ഭാവനയെയും തൊട്ടുണർത്തി ബാല്യകാല സ്മരണകൾ അനുവാചകരിൽ നിറച്ച അപൂർവ സാഹിത്യസമാഹാരമായ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാല’ത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സീബ കൂവോട് പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിയ കഥാകാരിയുടെ സുഗന്ധവാഹികളായ ഗ്രാമസ്മൃതികളും ആമിയുടെ ബാല്യകാലസ്മരണകളും സീബ സദസ്സുമായി പങ്കുവെച്ചു.
കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തിന്റെ നായികയായിരുന്ന കെ. അജിതയുടെ ജീവിതരേഖയായ ‘ഓർമക്കുറിപ്പുകൾ’ എന്ന കൃതി വിപിൻ കുമാർ അവതരിപ്പിച്ചു. ആദ്യകാല വിപ്ലവപ്രവർത്തകരായിരുന്ന കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും ഏക മകളായി പിറന്ന കേരളത്തിൽ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങൾ ഉയർത്തിയ അജിതയുടെ സമരതീഷ്ണമായ നാളുകൾ പങ്കുവെക്കുന്ന ഓർമക്കുറിപ്പുകൾ എക്കാലത്തും വായിക്കപ്പെടേണ്ടതാണെന്ന് വിപിൻ ഓർമിപ്പിച്ചു.
ചലച്ചിത്രനടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ ‘മാട്ട്’ എന്ന കൃതിയുടെ വായന പ്രിയ വിനോദ് പങ്കുവെച്ചു. സ്വന്തം സ്മരണകളും കഥകളും കവിതയും അടങ്ങിയ കൃതിയിലെ ഗ്രാമ്യകഥകളും മിത്തും പ്രിയ സദസ്സിന് മുന്നിൽ വിശദീകരിച്ചു. കവിയും അധ്യാപകനുമായ വി.വി. ഷാജു എഴുതിയ ‘സാനിയ മിർസ എന്ന പൂച്ചയുടെ ദുരൂഹ മരണം’ എന്ന കൃതിയുടെ വായനാനുഭവമാണ് ഷെബി അബ്ദുസ്സലാം പങ്കുവെച്ചത്. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും അനുഭവങ്ങൾ അയവിറക്കുന്ന കോവിഡ് കാലത്തിലെ ജീവിതാനുഭവങ്ങൾ, മനുഷ്യാവസ്ഥകൾ തുടങ്ങി ഈ കൃതി പരിചയപ്പെടുത്തുന്ന മാനസികതലങ്ങൾ ഷെബിയുടെ വായനനുഭവത്തിലൂടെ കടന്നുവന്നു. ലോകമാകെ ചർച്ച ചെയ്ത ‘ഞാൻ നുജൂദ്, വയസ്സ് 10 വിവാഹമോചിത’ എന്ന കൃതിയിലൂടെ നാമറിഞ്ഞ വേദന വി.കെ. ഷഹീബ പങ്കുവെച്ചു. യമനിലെ ഗ്രാമത്തിൽനിന്നും ശൈശവ വിവാഹത്തിന്റെ മുറിവുകൾ ലോകത്തോട് വിളിച്ചുപറയാൻ ധൈര്യം കാണിച്ച നുജൂദ് എന്ന ബാലികയുടെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന്റെ തീഷ്ണമായ അനുഭവങ്ങൾ ഷഹീബ വിവരിച്ചു. വായനക്ക് ശേഷം നടന്ന ചർച്ചയിൽ കെ.പി.എം. സാദിഖ്, സെബിൻ ഇക്ബാൽ, റസൂൽ സലാം, നിഖില സമീർ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.