റിയാദ്: തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് സൗദി സർക്കാർ പ്രഖ്യാപിച്ച നാല് വൻകിട പദ്ധതികളിലൊന്നായ ‘ഗ്രീൻ റിയാദി’ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് അസീസിയ പ്രദേശത്ത് തുടക്കം.
54 പാർക്കുകൾ, 61 സ്കൂളുകൾ, 121 പള്ളികൾ, 78 പാർക്കിങ് കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യഘട്ട ഹരിതവത്കരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ തലസ്ഥാനത്തെ 176 കിലോമീറ്റർ റോഡുകളും നടപ്പാതകളും വൃക്ഷത്തൈകളാലും ചെടികളാലും ഹരിതാഭമാക്കും. 6,23,000 വൃക്ഷത്തൈകളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. സർക്കാർ ഏജൻസി പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സമീപവാസികൾ ഒരുക്കിയ സ്വീകരണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഹരിതവത്കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, പദ്ധതി പൂർത്തിയാക്കിയതിന് ശേഷമുള്ള പ്രാദേശിക ഭാവി കാഴ്ചപ്പാട് എന്നിവക്ക് പുറമേ പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ, പൂർത്തിയാക്കുന്നതിനുള്ള കാലദൈർഘ്യം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രദേശവാസികളോട് വിശദീകരിച്ചു.
റിയാദിലെ 120ലധികം ജനവാസ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക. പ്രാദേശിക പരിസ്ഥിതി കൂടി പരിഗണിച്ച് ആഗോള പാരിസ്ഥിതിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഹരിതവത്കരണ ഡിസൈനുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളം 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ‘വിഷൻ 2030’ന്റെ പദ്ധതി പ്രകാരമാണ് റിയാദിലെ ഹരിതവത്കരണം.
75 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ റിയാദിന്റെ ഹരിത വിസ്തീർണം 9.1 ശതമാനമായും പ്രതിശീർഷ ഹരിത വിസ്തീർണം 1.7 ചതുരശ്ര മീറ്ററിൽനിന്ന് 28 ചതുരശ്ര മീറ്ററായും ഉയരും. മരങ്ങൾ നട്ടുപിടിപ്പിച്ച് റിയാദിലെ നഗരപരിസ്ഥിതി നവീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പ്രതിദിനം 10 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിച്ചായിരിക്കും ഹരിതയിടങ്ങളിൽ ജലസേചനത്തിന് ഉപയോഗിക്കുക. ഇതിനായി വെള്ളത്തിന്റെ പുനരുപയോഗ ശൃംഖല സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.