ജിദ്ദ: സൗദിയിൽ ഉയർന്ന നിലവാരമുള്ള ചലച്ചിത്ര വ്യവസായത്തിനാണ് ശ്രമിക്കുന്നതെന്ന് ഫിലിം അതോറിറ്റി വികസന, നിക്ഷേപ വകുപ്പ് ജനറൽ ഡയറക്ടർ അബ്ദുൽ ജലീൽ അൽനാസർ വ്യക്തമാക്കി. റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വ്യവസായത്തിന് അടിത്തറ പാകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പൂർണമായും സൗദിയിൽ ചിത്രീകരിച്ച രണ്ട് സിനിമകൾ വലിയ വിജയം നേടിയിരുന്നു. അതിലൊന്ന് നിയോമിലാണ് ചിത്രീകരിച്ചത്. അതിന് 50 ദിവസം എടുത്തു. ഈ വർഷം പ്രൊഡക്ഷൻ, ഫിലിം മേക്കിങ് എന്നിവയിൽ പരിശീലനം നേടിയവരുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമാണ്. പരിശീലകരുടെ എണ്ണം 1500 ആയി. 'ഹവാഫിസ്' പ്രോഗ്രാമിൽ രജിസ്ട്രേഷനായി അപേക്ഷിച്ച 100 പ്രോജക്ടുകളുണ്ട്.
അതിൽ 50 ശതമാനവും പ്രാദേശിക സൗദി സിനിമകൾക്ക് വേണ്ടിയുള്ളതായിരുന്നു. ഫിലിം പ്രോജക്ട് ഉള്ളവർക്കും അതിനായി സാമ്പത്തിക സഹായം തേടുന്നവർക്കും പല വഴികൾ ഒരുക്കിയിട്ടുണ്ട്. റെഡ്സീ ഫണ്ടിനുകീഴിലെ 'മിനഹ്' എന്ന പദ്ധതി ഇതിലൊന്നാണ്. കൂടാതെ 'ഹവാഫിസ്' പ്രോഗ്രാമിലൂടെ, രാജ്യത്തിനുള്ളിൽ ചിത്രമെടുക്കുന്ന എല്ലാവർക്കും നികുതിയിളവ് നേടാനാകും. സാംസ്കാരിക ചുറ്റുപാടുകൾ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ നിർമിക്കുന്നവർക്ക് ഏകദേശം 40 ശതമാനം പണം തിരിച്ചുകിട്ടുമെന്നും അബ്ദുൽ ജലീൽ അൽനാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.