റിയാദ്: സൗദി ഫുട്ബാൾ ഫെഡറേഷന്റെ (സാഫ്) ആഭിമുഖ്യത്തിൽ രണ്ടാമത് അന്താരാഷ്ട്ര വനിത ഫുട്ബാൾ സൗഹൃദ ടൂർണമെൻറ് ഈ മാസം 11 മുതൽ 19 വരെ അൽഖോബാറിൽ നടക്കും. ആതിഥേയരായ സൗദി അറേബ്യ, പാകിസ്താൻ, കോമോറോസ്, മൊറീഷ്യസ് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻറ് അമീർ ജലാവി സ്റ്റേഡിയത്തിലാണ് നടക്കുക.
2021ൽ രൂപവത്കരിച്ച ആദ്യത്തെ വനിത ദേശീയ ഫുട്ബാൾ ടീമിന്റെ വികസനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനിലെ വനിത ഫുട്ബാൾ ഡിപ്പാർട്മെൻറിന്റെ മുൻകൈയിലാണ് ടൂർണമെൻറിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. വനിത ദേശീയ ടീം ഇതിനോടകം നിരവധി ടൂർണമെൻറുകളിലും സൗഹൃദ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2021ൽ മാലദ്വീപിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ചാമ്പ്യൻഷിപ് നേടി.
പ്രാദേശിക മത്സരങ്ങളിലൂടെയും യുവതികൾക്കായുള്ള പരിശീലനകേന്ദ്രങ്ങളിലൂടെയും മികവ് തെളിയിച്ച സൗദി അറേബ്യയിലെ വനിത ഫുട്ബാൾ ടീം വരുംകാലത്ത് മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന് സാഫ് ഡയറക്ടർ ബോർഡ് അംഗവും വനിത ഫുട്ബാൾ ഡിപ്പാർട്മെൻറ് ഡയറക്ടറുമായ ലാമിയ ബിൻ ബഹിയാൻ പ്രത്യാശിച്ചു.
വനിത ഫുട്ബാൾ ടീമിനെ പരിപോഷിപ്പിക്കുന്നതിനള്ള എല്ലാ ശ്രമവും സാഫ് നടത്തുന്നതായി അവർ പറഞ്ഞു. കഴിഞ്ഞവർഷം ആരംഭിച്ച സൗദി ഫുട്ബാൾ പരിവർത്തന നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണിത്.
ഭാവിയിൽ ഔദ്യോഗിക ടൂർണമെൻറുകളിൽ പങ്കെടുക്കുന്നതിനു മുമ്പ് കളിക്കാർക്കിടയിൽ ഐക്യം വർധിപ്പിക്കുക എന്നതും വരാനിരിക്കുന്ന സൗഹൃദ മത്സരത്തിന്റെ ലക്ഷ്യമാണെന്ന് ലാമിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.