മുൻവർഷത്തെ ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള (ഫയൽ ഫോട്ടോ)
ജിദ്ദ: അന്താരാഷ്ട്ര പുസ്തകമേള ജിദ്ദ സൂപ്പർ ഡോമിൽ ഡിസംബർ ഏഴ് മുതൽ 16 വരെ നടക്കും. 400ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. സാഹിത്യം-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റിക്ക് കീഴിൽ ഒരുക്കം പുരോഗമിക്കുകയാണ്. മേളയുടെ ഭാഗമായി വൈവിധ്യമാർന്നതും സമ്പന്നവുമായ സാംസ്കാരികവും വൈജ്ഞാനികവുമായ പരിപാടികളും പ്രവർത്തനങ്ങളും മേളയിൽ അവതരിപ്പിക്കും. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സാംസ്കാരികാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പ്രദർശനം.
കവിത സായാഹ്നങ്ങൾ, നാടകാവതരണം, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിശീലന മൂലകൾ എന്നിവക്ക് പുറമെ ഉന്നത വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സാംസ്കാരിക ശിൽപശാലകൾ, സെമിനാറുകൾ എന്നിവയുമുണ്ടാകും. ഈ വർഷം അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തകമേളയാണ് ജിദ്ദയിലേത്. മാർച്ചിൽ ദമ്മാമിലും ജൂണിൽ മദീനയിലും സെപ്റ്റംബറിൽ റിയാദിലും പുസ്തകമേളകൾ നടന്നു. ‘വിഷൻ 2030’ ലക്ഷ്യമിടുന്ന സാംസ്കാരിക ദേശീയ തന്ത്രത്തിന് അനുസൃതമായി പ്രസിദ്ധീകരണ വ്യവസായത്തിലെ ഒരു സുപ്രധാന വേദിയായി സൗദിയെ രൂപപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.