റിയാദ്: മുസ്‌ലിം വേൾഡ് ലീഗും മക്ക ക്ലോക്ക് ടവേഴ്സും ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. മുസ്‌ലിം വേൾഡ് ലീഗ് എക്സിക്യൂട്ടിവ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി നാഇഫ് അൽ ശരീഫ്, മക്ക ക്ലോക്ക് ടവേഴ്‌സ് സി.ഇ.ഒ അബ്ദുൽ അസീസ് അൽ മൂസ എന്നിവരാണ് കരാർ പത്രത്തിൽ ഒപ്പുവെച്ചത്. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും പ്രവാചക ചരിത്രവും ഇസ്‌ലാമിക സംസ്കാരവുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളുടെയും പ്രദർശനങ്ങളുടെയും ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസായുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ.
പ്രവാചക ജീവചരിത്രത്തിലെയും പുരാതന ഇസ്‌ലാമിക നാഗരികതയിലെയും പ്രധാന ഉള്ളടക്കങ്ങൾ ഉയർത്തിക്കാട്ടാൻ സാങ്കേതിക സഹായത്തോടെ ലോകത്തെ വിവിധ ഭാഷകളിൽ പ്രദർശനങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു. മുസ്‌ലിം വേൾഡ് ലീഗിന്റെ കൈവശമുള്ള മ്യൂസിയങ്ങൾ, ചരിത്ര ശേഷിപ്പുകൾ, ലിഖിതങ്ങൾ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ, ശാസ്ത്രീയാടിത്തറയുള്ളതും
ഉള്ളടക്കത്താൽ സമ്പന്നവുമായ ഡോക്യുമെൻററി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കരാറെന്ന് ഡോ. അബ്ദുൽ കരീം അൽ ഈസ വിശദീകരിച്ചു. പ്രവാചകന്റെ ജീവചരിത്രത്തിലേക്കും സമ്പന്നമായ ഇസ്‌ലാമിക നാഗരികതയിലേക്കും വെളിച്ചം വീശുന്ന ഗാലറികളിലൂടെയും മ്യൂസിയങ്ങളിലൂടെയും ലോക തീർഥാടകർക്ക് സാങ്കേതിക തികവാർന്ന രീതിയിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിടാൻ കരാർ വഴി സാധിക്കും. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെൻററി ഉറവിടമാണ് രാജ്യത്തിന്റെ കൈവശമുള്ളത്.
‘വിഷൻ 2030’ന് അനുസൃതമാണ് ഈ സഹകരണമെന്നും ഹജ്ജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വിശ്വാസപരമായ പ്രചോദനം സമ്പന്നമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയാടിത്തറയും സങ്കേതിക വൈദഗ്ധ്യത്തിന്റെ പിന്തുണയുമുള്ള ആത്മീയപ്രവർത്തനങ്ങൾ രാജ്യത്തിന്റെ സവിശേഷമായ ഇസ്‌ലാമിക സേവനങ്ങളുടെ ഭാഗമാണെന്നും ഡോ. ഈസ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.