ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ കപ്പൽ വഴി സഹായമെത്തിക്കുന്നത് ആരംഭിച്ചതായി സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രം പ്രതിനിധി ഡോ. സമീർ അൽജുതൈലി പറഞ്ഞു. അൽ അഖ്ബാരിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അൽ ജുതൈലി ഇക്കാര്യം പറഞ്ഞത്. ആദ്യ കപ്പൽ ശനിയാഴ്ച ജിദ്ദയിൽനിന്നാണ് പുറപ്പെട്ടത്. 25 വിമാനങ്ങളുടെ വലുപ്പത്തിന് തുല്യമായ 1050 ടൺ ഭാരമുള്ള ദുരിതാശ്വാസസഹായങ്ങളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ പോർട്ട് സഈദിലേക്കാണ് കപ്പൽ പുറപ്പെട്ടത്. ഇതോടെ വരുംദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗസ്സയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും.
ആരോഗ്യസഹായം, ഭക്ഷ്യസുരക്ഷ മേഖല, പാർപ്പിടമേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടിയന്തര മനുഷ്യത്വപരമായ ഇടപെടലിന്റെ ഘട്ടമാണിപ്പോൾ. റഫ അതിർത്തിയിലൂടെ എത്രയും വേഗത്തിൽ സഹായം എത്തിക്കുന്നതിന് കപ്പൽ വഴി സഹായമെത്തിക്കുന്നത് തുടരുമെന്നും വക്താവ് പറഞ്ഞു. അതേസമയം, കേന്ദ്രത്തിനു കീഴിൽ വിമാനം വഴിയും ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തുടരുകയാണ്. സഹായവുമായ 11ാമത് വിമാനം ശനിയാഴ്ച ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. അരീഷിലെത്തിക്കുന്ന സഹായങ്ങൾ റഫ അതിർത്തി വഴി ട്രക്കുകളിൽ ഗസ്സയിലെത്തിക്കുന്നതും തുടരുകയാണ്. ടൺകണക്കിന് ദുരിതാശ്വാസസഹായങ്ങളാണ് ഗസ്സയിലെ ജനങ്ങൾക്ക് ഇതിനകം സൗദിയിൽനിന്ന് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.