തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ 14,400 പ്രവാസികളെ നാടുകടത്തി

റിയാദ്: തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽനിന്ന് നാടുകടത്തി. 17,000 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 19,800 പേർ ഒരാഴ്ചക്കിടെ പുതുതായി അറസ്റ്റിലായി. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിയുന്നു. രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12400 പേർ വിസ നിയമം ലംഘിച്ചവരാണ്. 4,800 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,500 പേർ തൊഴിൽനിയമ ലംഘകരുമാണ്.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,389 പേർ പിടിയിലായി. ഇതിൽ 53 ശതമാനം ഇത്യോപ്യക്കാരും 45 ശതമാനം യമനികളും രണ്ട് ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽ വെച്ച് 48 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ ഒമ്പത് പേർ വേറെയും പിടിയിലായിട്ടുണ്ട്.

തർഹീലിൽ നിലവിൽ നിയമനടപടി നേരിടുന്നവരിൽ 15,300 പേർ പുരുഷന്മാരും 16,700 പേർ സ്ത്രീകളുമാണ്. 7,000 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 4,200 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് ആവർത്തിച്ചു.

Tags:    
News Summary - 14,400 expatriates were deported in Saudi Arabia within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.