ആസിയാൻ രാജ്യങ്ങളുമായുള്ള സൗഹൃദ, സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച ശേഷം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ
ബിൻ ഫർഹാൻ ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെറ്റ്നോ
മർസുദിക്കൊപ്പം
റിയാദ്: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ആസിയാനു’മായി സൗഹൃദ, സഹകരണ ഉടമ്പടിയിൽ (ടി.എ.സി) ഒപ്പുവെച്ച് സൗദി അറേബ്യ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന ആസിയാൻ മന്ത്രിതല യോഗത്തിൽ നിലവിലെ ചെയർപേഴ്സനും ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രിയുമായ റെറ്റ്നോ മർസൂദിയുമായുള്ള കൂടിക്കാഴ്ചക്കിടെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.
ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം നടത്താനും സഹകരണം ശക്തിപ്പെടുത്താനുമുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും താൽപര്യപ്രകാരമാണ് ഉടമ്പടിയെന്ന് മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. പല മേഖലകളിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി സൗദിക്ക് അടുത്ത ബന്ധമാണുള്ളത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിൽ ആഗോളതലത്തിലുള്ള സൗദി മുൻകൈയുടെ തുടർച്ചയെന്ന നിലയിലും കൂടിയാണ് ഉടമ്പടി.
ലോകത്തെ എല്ലാ രാജ്യങ്ങൾക്കും അവിടങ്ങളിലെ ജനങ്ങൾക്കും കൂടുതൽ സ്ഥിരതയും അഭിവൃദ്ധിയും പുരോഗതിയും കൈവരുക എന്നത് സൗദിയുടെ ലക്ഷ്യമാണ്. അതിന് വിവിധ രാജ്യങ്ങളുമായുള്ള സംവാദം മെച്ചപ്പെടുത്തുകയും സംയുക്ത പ്രവർത്തനങ്ങളിൽ ഏകോപനം സാധ്യമാക്കുകയും വേണം ഇത് സംബന്ധിച്ച സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഉടമ്പടിയെന്നും അത് യു.എൻ ചാർട്ടറിന്റെ തത്ത്വങ്ങൾക്ക് അനുസൃതമാണെന്നും അദ്ദേഹം വിശദീകരിച്ചു. ആസിയാൻ രാജ്യങ്ങളുമായി സൗദി അറേബ്യക്കുള്ളത് വിശിഷ്ടമായ ബന്ധമാണെന്ന് അമീർ ഫൈസൽ പറഞ്ഞു.
പരമാധികാരം, പ്രാദേശിക സമഗ്രത, ദേശീയ സ്വത്വം എന്നിവയോടുള്ള പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ആസിയാൻ അംഗരാജ്യങ്ങൾ 1976 ൽ രൂപം നൽകിയതാണ് ടി.എ.സി. ആസിയാൻ അംഗരാജ്യങ്ങളെ കൂടാതെ തെക്കുകിഴക്കൻ ഏഷ്യക്ക് പുറത്തുള്ള രാജ്യങ്ങളും കരാറിൽ ഒപ്പിട്ടിട്ടുണ്ട്. 2003-ൽ ചൈനയും ഇന്ത്യയും ഒപ്പുവെച്ച ഉടമ്പടിയിൽ 2009-ൽ യു.എസും യൂറോപ്യൻ യൂനിയനും ചേർന്ന് ഉടമ്പടിയിൽ ഒപ്പുവെക്കുന്ന 51-ാമത് രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയെ ആസിയാൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒപ്പുവെക്കൽ ചടങ്ങിന് ശേഷം ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെറ്റ്നോ മർസുദി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.