റിയാദ്: സൗദിയിലെ ചീറ്റപ്പുലി കുട്ടികളുടെ ജനനം ഒരു വലിയ വിജയഗാഥയായി ‘ബി.ബി.സി വൈൽഡ് ലൈഫ് മാസിക’യിൽ. ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിജയഗാഥകളുടെ പട്ടികയിൽ ഒന്നാമതായാണ് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.
‘വംശനാശം സംഭവിച്ച് 40 വർഷത്തിന് ശേഷം സൗദി അറേബ്യയിൽ നാല് പുതിയ ചീറ്റക്കുട്ടികളുടെ ജനനം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രജനനത്തിലും പുനരധിവാസത്തിനും മികച്ച അന്താരാഷ്ട്ര രീതികൾ സ്വീകരിച്ച് ചീറ്റപ്പുലികളെ വീണ്ടെടുക്കാൻ സൗദിയിലെ വന്യമൃഗ സംരക്ഷണകേന്ദ്രം നടത്തുന്ന ശ്രമങ്ങൾ മാസിക എടുത്തുപറയുന്നുണ്ട്.
പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിന് ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നതിനും ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പാരിസ്ഥിതിക ശ്രമങ്ങൾ, സംരക്ഷണ സംരംഭങ്ങൾ, പരിപാടികൾ എന്നിവയുടെ ആഗോള പ്രതിധ്വനിയായാണ് ബി.ബി.സി മാസികയിലെ ചീറ്റപ്പുലി കുട്ടികളുടെ ജനനം സംബന്ധിച്ച റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 24നാണ് സൗദിയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാല് ചീറ്റപ്പുലി കുഞ്ഞുങ്ങൾ സൗദിയിൽ പിറന്ന വിവരം ദേശീയ വന്യജീവി വികസന കേന്ദ്രം പ്രഖ്യാപിച്ചത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചീറ്റപ്പുലിയെയും അതിനെ പുനരധിവസിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെയും പരിചയപ്പെടുത്താൻ സംഘടിച്ച ഒരു സെഷനിലായിരുന്നു ഇത്.
ചീറ്റപ്പുലിക്കുട്ടികളുടെ ജനനം ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സംയോജിത രീതിശാസ്ത്രത്തോടെ തയ്യാറാക്കിയ ചീറ്റപ്പുലി സംരക്ഷണ ദേശീയ പദ്ധതിയുടെ പൂർത്തീകരണമാണെന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ സെഷനിൽ പറഞ്ഞിരുന്നു. 40 വർഷത്തിലേറെയായി അറേബ്യൻ ഉപദ്വീപിൽ വംശനാശം സംഭവിച്ച ഇനങ്ങളിൽ ഒന്നാണ് വേട്ടയാടുന്ന ചീറ്റപ്പുലി.
സൗദിയുടെ വടക്കുഭാഗത്ത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ‘ചീറ്റ മമ്മി’കളുടെ സമീപകാല കണ്ടെത്തലുകൾ ചീറ്റകളുടെ യഥാർഥ ഭവനമായ അറേബ്യൻ ഉപദ്വീപിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. ചിട്ടയായതും സംയോജിതവുമായ ഒരു പദ്ധതിക്ക് അനുസൃതമായി ചീറ്റയെ വീണ്ടെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വിപുലീകരിക്കുന്നതിനുള്ള പ്രോത്സാഹനത്തെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും ഖുർബാൻ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.