യാംബു: യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ (ഇ.ജി.എം.ഒ) സൗദി വിദ്യാർഥിനികൾ മികച്ച വിജയം നേടി.
55 രാജ്യങ്ങളിലെ വിദ്യാർഥിനികൾ പങ്കെടുത്ത മത്സരത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ നാലു മെഡലുകൾ നേടിയ സൗദി 16ാം സ്ഥാനത്താണ്. ഓരോ രാജ്യത്തുനിന്നും ഗണിതശാസ്ത്രത്തിൽ സമർഥരായ നാലു വിദ്യാർഥിനികൾ വീതമാണ് മത്സരത്തിൽ മാറ്റുരച്ചത്.
വർഷംതോറും നടക്കുന്ന മത്സരത്തിന് ഈ വർഷം വേദിയൊരുക്കേണ്ടിയിരുന്നത് ജോർജിയ ആയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം മത്സരം അവസാനം ഓൺലൈൻ വഴി ആക്കുകയായിരുന്നു.
കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ) നടത്തുന്ന പ്രോഗാമുകളിൽ അംഗങ്ങളായ നാലു വിദ്യാർഥിനികളാണ് സൗദിയെ പ്രതിനിധാനം ചെയ്തത്. ജിദ്ദയിൽനിന്നുള്ള റാഫ ഖനാഷ് മത്സരത്തിൽ വെള്ളിമെഡൽ നേടി. ജിദ്ദയിൽനിന്നുള്ള ലാറ മുൻകാൽ, യാംബുവിൽ നിന്നുള്ള ജൗദ് ബഹ്വിനി, അൽ അഹ്സയിൽനിന്നുള്ള ഫാത്തിമ അൽ ഘാനം എന്നിവർ വെങ്കല മെഡലുകൾ നേടി. ഗണിതശാസ്ത്ര ഒളിമ്പ്യാഡുകളിൽ പങ്കെടുക്കാൻ സൗദി വിദ്യാർഥികളെ യോഗ്യരാക്കുന്നതിന് 'മൗഹിബ' വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ പ്രോത്സാഹനവും നൽകിയതാണ് മികച്ച നേട്ടത്തിന് വഴിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.