റിയാദ്: ശിഹാബ് തങ്ങളെന്ന വ്യക്തിയുടെ ഭൗതിക സാമീപ്യം മാത്രമാണ് 15 കൊല്ലം മുമ്പ് അവസാനിച്ചതെന്നും സേവനത്തിന്റെ പര്യായങ്ങളായി ആതുരാലയങ്ങളും ആംബുലൻസുകളും ഡയാലിസിസ് സെന്ററുകളും ഉൾപ്പെടെ അദ്ദേഹത്തിന്റെ നിരന്തര സാന്നിധ്യം കേരളത്തിൽ ദിനേന കൂടിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണെന്നും റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മൊയ്തീൻ കുട്ടി തെന്നല അഭിപ്രായപ്പെട്ടു.
റിയാദ് കെ.എം.സി.സി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ ശിഹാബ് തങ്ങളെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.
അശരണരെ സഹായിക്കുന്നത് ജീവിതസ്പര്യയായി കണ്ടിരുന്ന തങ്ങൾ അതേ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രത്യേകിച്ച് പ്രവാസ ലോകത്ത് പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങായി ഇടപെടുന്നവരെ അതിരറ്റ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു.
അകലെനിന്ന് നോക്കുമ്പോൾ തീരാത്ത തിരക്കും സമൂഹത്തിന്റെ ബാധ്യതകളും പേറുന്ന വലിയ ആളായി തോന്നിയേക്കാവുന്ന തങ്ങൾ, നേരിട്ട് ഇടപഴകുമ്പോൾ ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു പെരുമാറിയിരുന്നതെന്നും മൊയ്തീൻ കുട്ടി തെന്നല കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ഉമർ ഫൈസി അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ വെൽഫെയർ വിങ് ജനറൽ കൺവീനറായി നിയോഗിതനായ റിയാസ് സി. തിരൂർക്കാടിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ചെയർമാൻ ശാഫി ചിറ്റത്തുപാറ മുഖ്യപ്രഭാഷണം നിർവഹിച്ചു. റഖീഖ് പൂപ്പലം, റഷീദലി എം.സി അരിപ്ര, സൈതലവി കൊന്നാടൻ, അബൂബക്കർ ഫൈസി വെള്ളില, ശക്കീൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.
ചൂരൽമല - മുണ്ടക്കൈ ദുരിതത്തിൽ മരിച്ചവർക്കും പ്രയാസപ്പെടുന്നവർക്കുമുള്ള പ്രത്യേക പ്രാർഥനക്ക് ശൈഖ് ബശീർ അൽഫൈസി നേതൃത്വം നൽകി. സലീം ഫൈസി വലമ്പൂർ, സിറാജ് അരിപ്ര, ഹംസ വലമ്പൂർ, സലീം തിരൂർക്കാട്. അഫ്സൽ പീച്ചാണിപ്പറമ്പ്, ശബാബ് കൊണ്ടയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻസിഫ് അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി അസ്കർ അരിപ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.