ജിദ്ദ: സ്ത്രീ ഒരു തലമുറയുടെ പ്രതിനിധിയാണെന്നും സ്ത്രീ നന്നായാൽ ഒരു തലമുറതന്നെ നന്നായിത്തീരുമെന്നും ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ലേഡീസ് വിങ് സംഘടിപ്പിച്ച യോഗത്തിൽ ‘ആദർശവീഥിയിൽ പെൺക്കരുത്ത്’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകാനുചരന്മാരുടെ പത്നികൾ തങ്ങളുടെ ഭർത്താക്കന്മാരെ ജോലിക്കയക്കുമ്പോൾ സ്രഷ്ടാവിന് ഇഷ്ടമില്ലാത്ത മാർഗത്തിലൂടെ സമ്പാദിച്ച സമ്പത്തുമായി വീട്ടിലേക്ക് വരരുതേ എന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇന്ന് പല സ്ത്രീകളും പൊങ്ങച്ചത്തിനും ആർഭാടത്തിനുമായി പണം സമ്പാദിക്കാൻ ഭർത്താക്കന്മാരെ നിർബന്ധിക്കുന്നതായും അത് കടക്കെണിയിലേക്കും പിന്നീട് കൂട്ട ആത്മഹത്യയിലേക്കും വഴി തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആത്മീയ, ലൈംഗിക ചൂഷണങ്ങൾക്കുള്ള പരിഹാരം മതബോധമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ്. അതിനായി സ്ത്രീകൾക്ക് ഏറെ പങ്കുവഹിക്കാനുണ്ട്. ഒരു സ്ത്രീയുടെ മാറ്റം തലമുറകളെ സ്വാധീനിക്കുന്നു. യാന്ത്രികമായ ജീവിതത്തോടുള്ള മടുപ്പും ഒറ്റപ്പെടലുകളും സ്ത്രീകളെ നേരായ മാർഗത്തിൽനിന്നു വഴിതെറ്റിക്കാൻ പിശാചിന് എളുപ്പത്തിൽ സാധിക്കുന്നു. ഇഹലോകത്തുള്ള എല്ലാ ബന്ധങ്ങളും മടുപ്പുണ്ടാക്കുന്നതാണ്.
എന്നാൽ, സ്രഷ്ടാവിനോടുള്ള ബന്ധം ഒരിക്കലും മടുപ്പുണ്ടാക്കുകയില്ല. ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവഭയമാണെന്നുമുള്ള അവബോധം വളർത്തിയെടുക്കുകയാണ് പരിഹാരമെന്ന് ഖുർആനിക സൂക്തങ്ങളെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ആമിന വാളപ്ര അധ്യക്ഷത വഹിച്ചു. മുഹ്സിന അബ്ദുൽ ഹമീദ് സ്വാഗതവും ഫാത്തിമ സ്വാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.