റിയാദ്: 2023ലെ ലോക വെയ്റ്റ് ലിഫ്റ്റിങ് സീനിയർ ചാമ്പ്യൻഷിപ്പിന് നവംബർ രണ്ടിനും 17നുമിടയിൽ റിയാദ് ആതിഥ്യമരുളും. ബുധനാഴ്ച ഇൻറർനാഷനൽ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷനാണ് (ഐ.ഡബ്ല്യു.എഫ്) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 130 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 1500ൽപരം അത്ലറ്റുകൾ പങ്കെടുക്കുന്നതാണ് ഈ ചാമ്പ്യൻഷിപ്.
1895ൽ സ്ഥാപിതമായ ഐ.ഡബ്ല്യു.എഫ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരമായിരിക്കും റിയാദിലേത്. ലോക കായിക ചരിത്രത്തിൽ നിർബന്ധിതമാക്കപ്പെടുന്ന ആദ്യ ടൂർണമന്റെും. ഇതിൽ പങ്കെടുക്കാത്ത ഭാരോദ്വഹന മത്സരാർഥികൾക്ക് 2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കില്ല എന്നതാണ് പ്രത്യേകത.
വലിയ ടൂർണമന്റെുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശേഷിയിലുള്ള അന്താരാഷ്ട്ര കായിക സമൂഹത്തിന്റെ വിശ്വാസമാണ് മത്സരത്തിനായി റിയാദിനെ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നതെന്ന്കായിക മന്ത്രിയും സൗദി ഒളിമ്പിക്സ് ആൻഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കായിക മേഖലക്ക് നൽകുന്ന പിന്തുണക്ക് മന്ത്രി നന്ദി പറഞ്ഞു. ഈ രംഗത്ത് മികവുപുലർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലിടം നേടാൻ ഈ പ്രോത്സാഹനം സഹായകമായിട്ടുണ്ട്.
ഭാരോദ്വഹന മത്സരങ്ങൾക്ക് വേദിയൊരുക്കാനുള്ള അവസരം ‘വിഷൻ 2030’ന്റെ കായിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ രാജ്യത്തെ സഹായിക്കുമെന്ന് അമീർ ബിൻ തുർക്കി പ്രത്യാശിച്ചു. ‘ഇത് നമുക്കൊരു അവസരമായിരിക്കും. സ്വദേശി അത്ലറ്റുകൾക്ക് അനുഭവ പരിചയം നേടാനും കായിക സമ്പർക്കം വർധിപ്പിക്കാനും പാരിസ് ഒളിമ്പിക്സ് മത്സരങ്ങളിലേക്ക് യോഗ്യത നേടാനും ഉപകരിക്കും’-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.