അബൂദബി: മലയാളത്തിലെ സർഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബൂദബി ഏർപ്പെടുത്തിയ അബൂദബി ശക്തി തായാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു.
1987ല്‍ അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി രൂപവത്കരിച്ചതു മുതല്‍ അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്റെ സ്മരണ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണന് പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അര്‍ഹനായി. അരലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ് മീനമ്പലം സന്തോഷിനും (വേദി, ജനകീയ നാടകം, രംഗാനുഭവപഠനം) പ്രഫ. വി. കാർത്തികേയൻ നായർക്കും (ചരിത്ര പഠനവും സമൂഹവും) ലഭിച്ചു. കവിത പുരസ്കാരം ശ്രീകാന്ത് താമരശ്ശേരിയുടെ കടൽ കടന്ന കറിവേപ്പുകൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചപ്പോൾ കഥക്കുള്ള പുരസ്കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകൾ), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ), ഡോ. രതീഷ് കാളിയാടൻ (കുട്ടിക്കുട ഉഷാറാണ്) എന്നിവർക്കാണ്.
നാടകത്തിനുള്ള അവാർഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തിൽ (ഒച്ചയും കാഴ്ചയും) എന്നിവർ പങ്കിട്ടെടുത്തപ്പോൾ നോവലിനുള്ള അവാർഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവൽ സ്വന്തമാക്കി. പ്രശസ്ത സാഹിത്യ വിമര്ശകൻ തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989ൽ രൂപം നൽകിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഇത്തവണ എം.കെ. ഹരികുമാർ (അക്ഷര ജാലകം), ആർ.വി.എം. ദിവാകരൻ (കാത്തുനിൽക്കുന്നു കാലം) എന്നിവര്‍ പങ്കിട്ടെടുത്തു.
പ്രഫ. എരുമേലി പരമേശ്വരന് പിള്ളയുടെ സ്മരണക്കായി 2014ല്‍ ഏര്‍പ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി - എരുമേലി അവാര്‍ഡ് പി.പി. ബാലചന്ദ്രന്റെ ‘എ.കെ.ജിയും ഷേക്സ്പിയറും’ എന്ന ഗ്രന്ഥത്തിന് ലഭിച്ചു. പി.പി. അബൂബക്കർ രചിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന മാധ്യമ രംഗത്തെക്കുറിച്ച ഗ്രന്ഥവും സിയാർ പ്രസാദ് രചിച്ച ‘ഉപ്പുകൾ’ എന്ന കവിതസമാഹാരവും പ്രത്യേക പുരസ്കാരങ്ങൾക്കായി തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കും.
അവാർഡ് സമർപ്പണം ആഗസ്റ്റ് 25ന് വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം ഉദ്ഘാടനം ചെയ്യുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.