ദുബൈ: ഗതാഗത രംഗത്തെ നൂതന മാർഗങ്ങളും സംവിധാനങ്ങളും ചർച്ചയാകുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് ലോക കോൺഗ്രസിനും പ്രദർശനത്തിനും വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. മുപ്പതാമത് പതിപ്പിൽ 20,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
200 സെഷനുകളിലായി 800 പ്രഭാഷകർ ആധുനിക ഗതാഗത സാങ്കേതിക പുരോഗതിയെക്കുറിച്ച് സംസാരിക്കും. ‘ചലനാത്മകതയെ ശക്തിപ്പെടുത്തുന്ന ബൗദ്ധിക ഗതാഗത സംവിധാനം’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഗോള സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടി ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യൂട്ടിവ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
യൂറോപ്യൻ ഐ.ടി.എസ് സംഘടനയായ എർട്ടിക്കോയുടെ നേതൃത്വത്തിൽ ഐ.ടി.എസ് അമേരിക്ക, ഐ.ടി.എസ് ഏഷ്യ പസഫിക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. നഗര ഗതാഗതം, പരിസ്ഥിതി സൗഹൃദ ഗതാഗതം, സ്വയം നിയന്ത്രിത ചലനാത്മകത, ഈ മേഖലയിലെ പുതുചലനങ്ങൾ, സൈബർ സുരക്ഷ, ഡ്രൈവിങ് രംഗത്തെ മാറ്റങ്ങൾ, സർക്കാർ നയങ്ങൾ, സുസ്ഥിര ആസൂത്രണം, ഭാവി ഇന്ധനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ലോകത്തെ 100 നഗരങ്ങളിൽ നിന്നായി 500ഓളം പ്രദർശകരാണ് മേളയിൽ പങ്കെടുക്കുന്നത്. 15000 ചതുരശ്ര മീറ്ററിൽ ഒരുക്കിയിരിക്കുന്ന എക്സിബിഷനിൽ ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ വളർന്നുവരുന്ന സംരംഭകർക്ക് അവരുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും മറ്റ് പ്രദർശകരുമായി മികച്ച ബന്ധങ്ങളിൽ ഏർപ്പെടാനും മേള വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.