ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് നീളുന്ന മജാൻ, അൽ ബറാറി കമ്യൂണിറ്റി എൻട്രൻസ്, എക്സിറ്റ് കവാടങ്ങളിൽ നടത്തിവന്ന നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
തുരങ്ക പാതയിൽനിന്ന് റിവേർസിബിൾ ലൈൻ സംവിധാനത്തിലേക്ക് വാഹനങ്ങളുടെ നീക്കം വഴിതിരിച്ചുവിടുക, കമ്യൂണിറ്റി പ്രവേശന കവാടങ്ങളിൽ സിഗ്നലുകളോടു കൂടിയ പുതിയ ജങ്ഷൻ സ്ഥാപിക്കുക തുടങ്ങിയ വികസന പ്രവൃത്തികളാണ് പൂർത്തിയായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും കഴിയുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
കൂടാതെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എൻട്രി പോയന്‍റുകളിൽ വാഹനങ്ങൾക്ക് പ്രവേശനത്തിനായുള്ള കാത്തിരിപ്പ് സമയം കുറയുകയും ചെയ്യും. നവീകരണ പ്രവൃത്തികളിലൂടെ തിരക്കേറിയ സമയങ്ങളിൽ പോലും ഇതുവഴിയുള്ള യാത്ര സമയം 50 ശതമാനം വരെ കുറക്കാൻ കഴിയുമെന്നും ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. വൈകുന്നേരങ്ങളിലെ തിരക്കുള്ള സമയങ്ങളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് പ്രവേശിക്കുന്നതിനുള്ള കാലതാമസം ഒമ്പത് മിനിറ്റിൽനിന്ന് 4.5 മിനിറ്റായി കുറയുകയും ചെയ്യും.
അടിസ്ഥാന സൗകര്യ വികസനരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും റോഡുകളുടെ ശേഷി കൂട്ടുന്നതിലും ശ്രദ്ധയൂന്നി, എമിറേറ്റിലുടനീളമുള്ള റോഡ് ശൃംഖലകളിൽ അതിവേഗത്തിലുള്ള പരിഷ്കരണങ്ങൾ നടത്തുന്നതിൽ ആർ.ടി.എ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സുസ്ഥിരമായ വളർച്ചയും സാമ്പത്തികമായ കുതിച്ചുചാട്ടവും മൂലം ദുബൈ നഗരത്തിൽ ഗതാഗതത്തിരക്ക് ഉയരുന്ന സാഹചര്യത്തിൽ എല്ലായിടങ്ങളിലും സുഗമമായ ഗതാഗത നീക്കം ഉറപ്പുവരുത്തുകയെന്നതാണ് യഥാസമയങ്ങളിലുള്ള വികസന പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.