ദുബൈ: 2013ൽ പിരിച്ചുവിട്ട തീവ്രവാദ സംഘടനയായ യു.എ.ഇ മുസ്ലിം ബ്രദർഹുഡിന്റെ അംഗങ്ങൾ ചേർന്ന് രാജ്യത്തിനു പുറത്ത് രഹസ്യ സംഘടനയുണ്ടാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുസ്ലിം ബ്രദർഹുഡിനെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രഹസ്യ സംഘടനയുണ്ടാക്കിയത്.
ഇതുസംബന്ധിച്ച് സംഘടനയിലെ അറസ്റ്റിലായ ഒരംഗം കുറ്റസമ്മതം നടത്തി. സംഘം എങ്ങനെയാണ് പ്രവർത്തിച്ചതെന്നും യു.എ.ഇക്കെതിരെ വിദ്വേഷവും അപവാദങ്ങളും പ്രചരിപ്പിച്ചതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ അറ്റോർണി ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
2013ൽ വിവിധ എമിറേറ്റുകളിൽനിന്ന് ഒളിച്ചോടിയവരെ സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് നിരീക്ഷിച്ചുവരുകയായിരുന്നു. യു.എ.ഇക്കുള്ളിലെ സ്രോതസ്സുകളിൽനിന്നും രാജ്യത്തിന് പുറത്തുള്ള മറ്റ് തീവ്രവാദ സംഘടനകളിൽനിന്നും ഇവർക്ക് ധനസഹായം ലഭിച്ചതായും കണ്ടെത്തി.
മാധ്യമ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ സഹകരിക്കാൻ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായി സംഘടന ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒരു രാജ്യത്ത് സംഘടന കോർഡോബ ഫൗണ്ടേഷൻ (ടി.സി.എഫ്) അടക്കം വിവിധ കൂട്ടായ്മകളുമായി സഹകരിച്ചതായും കണ്ടെത്തി.
ഒരു ‘തിങ്ക്-ടാങ്ക്’ സ്ഥാപനമായി സ്വയം അവതരിപ്പിക്കുന്ന ടി.സി.എഫിനെ 2014 മുതൽ രാജ്യത്ത് തീവ്രവാദ സംഘടനയായി തരംതിരിച്ചിരുന്നു.യു.എ.ഇ എംബസികൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മുന്നിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിൽ പങ്ക് വഹിച്ച വിദേശത്ത് താമസിക്കുന്ന മുസ്ലിം ബ്രദർഹുഡിന്റെ നേതാവായ അനസ് അൽ തിക്രിതിയാണ് ഇതിനു നേതൃത്വം നൽകുന്നത്.
രാജ്യത്തെ കുറിച്ച് കുപ്രചാരണങ്ങൾ നടത്തുക, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്യുക, ജനങ്ങൾക്കിടയിൽ ഭിന്നത പരത്തുക, തീവ്രവാദത്തിന് ധനസഹായം നൽകുക, കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെടുക, സംസ്ഥാന സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിന് വിദേശ രഹസ്യാന്വേഷണ സേവനങ്ങളുമായി സഹകരിക്കുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് രഹസ്യസംഘടന നടത്തുന്നത്.
ചില അംഗങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായി നേരിട്ട് ഇടപഴകുകയും യു.എ.ഇക്കെതിരായ നെഗറ്റിവ് റിപ്പോർട്ടുകളിൽ ഉപയോഗിക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തതായും കണ്ടെത്തി. കുറ്റസമ്മതത്തിൽനിന്നും സ്റ്റേറ്റ് സെക്യൂരിറ്റി സർവിസിന്റെ കണ്ടെത്തലുകളിൽനിന്നുമുള്ള വിശദാംശങ്ങളിൽ പബ്ലിക് പ്രോസിക്യൂഷൻ സജീവമായ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.