മൾട്ടി കാബിൻ റോബോട്ടുകളുടെ പരീക്ഷണ സർവിസ് പ്രഖ്യാപന ചടങ്ങിൽ അരാമക്സ്, ഡി.ഐ.ഇ.ഇസെഡ് ഉദ്യോഗസ്ഥർ
ദുബൈ: ഒറ്റ ട്രിപ്പിൽ ഒന്നിലധികം ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാൻ ശേഷിയുള്ള മൾട്ടി കാബിൻ റോബോട്ടുകളുടെ സേവനം ദുബൈയിൽ ഉടൻ ലഭ്യമാവും. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ അരാമക്സും ദുബൈ സംയോജിത സാമ്പത്തിക മേഖല അതോറിറ്റിയും (ഡി.ഐ.ഇ.ഇസെഡ്) ചേർന്നാണ് മൂന്നു മാസത്തെ പരീക്ഷണ സർവിസ് ആരംഭിക്കുന്നത്. സെപ്റ്റംബറോടെ സേവനം പൂർണ തോതിൽ എത്തിക്കാനാണ് ലക്ഷ്യം. ഒറ്റ കാബിനുള്ള ഡെലിവറി റോബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ മൾട്ടി കാബിൻ റോബോട്ടുകൾക്ക് മൂന്നു മാസത്തിനിടയിൽ 500 കിലോഗ്രാം കാർബൺ വ്യാപനം കുറക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. തുടക്കത്തിൽ ദുബൈ സിലിക്കൻ ഒയാസിസിലെ സെഡർ വില്ലകളിലായിരിക്കും പരീക്ഷണം നടത്തുക. ആയിരത്തിലധികം പാർസലുകൾ സ്വമേധയ ഡെലിവറി ചെയ്യാൻ പുതിയ റോബോട്ടുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ. പരീക്ഷണം വിജയകരമായാൽ ദുബൈ എയർപോർട്ട് ഫ്രീസോൺ, ദുബൈ കോമേസിറ്റി എന്നിവ ഉൾപ്പെടെ മറ്റ് സാമ്പത്തിക മേഖലകളിൽ കൂടി സേവനം വ്യാപിപ്പിക്കാനാണ് ഡി.ഐ.ഇ.ഇസെഡ് ആസൂത്രണം ചെയ്യുന്നത്. സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഡെലിവറി ആവശ്യമായ ഉപഭോക്താക്കൾക്ക് അരാമക്സ് സുരക്ഷിതമായ ഒരു രഹസ്യ പിൻ നമ്പർ നൽകും.
കൂടാതെ സെഡർ ഷോപ്പിങ് സെന്ററിലെ മൊബൈൽ ഔട്ട്ലറ്റിൽ നിന്ന് റോബോട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യും. റോബോട്ടുകളിൽ തുടർച്ചയായ ലോഡിങ് ആൻഡ് അൺലോഡിങ് സൗകര്യവും ഔട്ട്ലറ്റ് സംവിധാനിക്കും.360 ഡിഗ്രി വിഡിയോ കവേറജ്, നിരീക്ഷണ കാമറ, ഒന്നിലധികം ഉപഭോക്താക്കളുമായി സംവദിക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവയും റോബോട്ടുകളിൽ സജ്ജീകരിക്കും.
വ്യത്യസ്ത പാർസലുകൾ സൂക്ഷിക്കുന്നതിനായി എട്ട് കമ്പാർട്ട്മെന്റുകളും എടുത്തുമാറ്റാവുന്ന ബാറ്ററി പാക്കുകളും റോബോട്ടുകൾക്കുണ്ടാവും. 2030ഓടെ ദുബൈയിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത രൂപത്തിലേക്ക് മാറ്റുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ഡെലിവറി റോബോട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.