ദുബൈ: എമിറേറ്റ്സ് വിമാനക്കമ്പനി ജീവനക്കാർക്ക് ജൂലൈ മാസം മുതൽ ശമ്പളം അടക്കം വിവിധ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്പളം, യാത്രബത്ത, യു.എ.ഇ ദേശീയ അലവൻസ്, വിമാന ക്രൂ പ്രവർത്തന സമയ അലവൻസ് എന്നിവയിൽ നാലു ശതമാനം വർധനവാണ് പ്രധാനമായും പ്രഖ്യാപിച്ചിട്ടുള്ളത്.
അതോടൊപ്പം താമസ, ഉപജീവന അലവൻസ് 10 മുതൽ 15 വരെ ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. പുതിയ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 22ന് നൽകുന്ന കരാർ ഭേദഗതി കത്തിൽ വ്യക്തമാക്കും. ശമ്പളത്തോടുകൂടിയ പ്രസവാവധി 60ൽനിന്ന് 90 ദിവസമാക്കി, അമ്മമാർക്ക് ദിവസേന ലഭിക്കുന്ന നഴ്സിങ് ഇടവേളകൾ ഒരു മണിക്കൂറിൽനിന്ന് രണ്ട് മണിക്കൂറാക്കും. ശമ്പളത്തോടുകൂടിയ പിതൃത്വ അവധി അഞ്ചിൽ നിന്ന് 10 പ്രവൃത്തി ദിവസമായി വർധിപ്പിക്കും എന്നിങ്ങനെ കൂടുതൽ ആനുകൂല്യങ്ങൾ പുതിയ മാറ്റത്തിൽ ഉൾപ്പെടും. അതോടൊപ്പം സെപ്റ്റംബർ ഒന്നു മുതൽ വിദ്യാഭ്യാസ സഹായ ബത്തയും 10 ശതമാനം വർധിപ്പിക്കുന്നുണ്ട്.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ റെക്കോഡ് ലാഭത്തെ തുടർന്ന് എമിറേറ്റ്സ് ഗ്രൂപ് ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഗ്രൂപ് ആഗോളതലത്തിൽ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 160ലധികം രാജ്യക്കാരായ 1,12,406 ജീവനക്കാരാണ് എമിറേറ്റ്സിൽ പ്രവർത്തിക്കുന്നത്.
സമീപ കാലത്ത് 10 ശതമാനം വർധനവ് ജീവനക്കാരുടെ എണ്ണത്തിൽ വരുത്തിയിരുന്നു. മുൻ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 1,02,379 ജീവനക്കാരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.