ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ പുനരാരംഭിക്കാനുള്ള പി.എസ്.സിയുടെ തീരുമാനം പ്രവാസലോകത്തെ ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കും. വിവിധ ഗൾഫ്രാജ്യങ്ങളിൽ നിന്നായി നിരവധിപേരാണ് വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളിലേക്ക് അപേക്ഷ നൽകിയവരിലുള്ളത്. നിലവിലെ സാഹചര്യത്തിൽ നാട്ടിൽപോയി പരീക്ഷ എഴുതിവരാൻ പറ്റുമോയെന്ന ആശങ്കയിലാണിവർ. നേരേത്ത പ്രഖ്യാപിച്ച പരീക്ഷ തീയതിക്കനുസരിച്ച് പലരും മാസങ്ങൾക്കുമുമ്പ് നാട്ടിൽ പോയി പരീക്ഷ എഴുതിവരാൻ ടിക്കറ്റെടുത്ത് കാത്തു നിൽക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കൊറോണ വൈറസ് വ്യാപനം വന്നതോടെ മൊത്തം പരീക്ഷകളും മാറ്റിവെക്കാൻ പി.എസ്.സി നിർബന്ധിതരായി. തീയതി നീട്ടിവെച്ചത് അനുഗ്രഹമായെങ്കിലും യാത്രവിലക്ക് തീരുംമുമ്പ് പല പരീക്ഷകളും പൂർത്തിയാക്കാനുള്ള പി.എസ്.സിയുടെ പുതിയ തീരുമാനമാണ് ഗൾഫ് ഉദ്യോഗാർഥികളെ വെട്ടിലാക്കിയിരിക്കുന്നത്. അടുത്തമാസത്തോടെ പി.എസ്.സി പരീക്ഷകൾ പുനരാരംഭിക്കുമെന്നാണ് സൂചന. ഏതെങ്കിലുംവിധേന നാട്ടിലെത്തി പരീക്ഷ എഴുതാൻ കഴിഞ്ഞാൽതന്നെ അടുത്തദിവസം ഗൾഫിലേക്ക് തിരിച്ചുവരാൻ വിമാനം കിട്ടുമോയെന്നും സംശയമാണ്. അപൂർവമായി ലഭിച്ച അവസരം പാഴായിപ്പോകുമോയെന്ന നിരാശയിലാണ് പല പ്രവാസി ഉദ്യോഗാർഥികളും.
അതേസമയം ലോക്ക്ഡൗണിന് ശേഷം വിവിധ തസ്തികകളിലേക്ക് പി.എസ്.സി അഭിമുഖവും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവിസ് തുടങ്ങാത്ത സാഹചര്യത്തിൽ ലിസ്റ്റിൽ ഇടംനേടിയ പലർക്കും അഭിമുഖത്തിന് നാട്ടിലെത്താൻ കഴിയില്ല. അടുത്തമാസം ഒന്നു മുതലാണ് വിവിധ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പി.എസ്.സി ഷെഡ്യൂൾ പ്രഖ്യാപിച്ചത്. അഭിമുഖത്തിന് എത്തേണ്ട ഷോർട്ട്ലിസ്റ്റിലുൾപെട്ട നിരവധി പേർ ഗൾഫ് രാജ്യങ്ങളിലുണ്ട്. വിമാനസർവിസ് സാധാരണ നിലയിലെത്താതെ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിന് എത്താൻ കഴിയില്ലെന്നിരിക്കെ പലരുടെയും അവസരം അതോടെ നഷ്്ടമായേക്കും.
നിലവിലുള്ള വിമാന സർവിസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്തതിനാൽ പ്രവാസികളായ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 62 തസ്തികകള്‍ക്കായി 26 പരീക്ഷകളാണ് പി.എസ്.സി നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ നടത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പി.എസ്.സി പൂര്‍ത്തീകരിച്ചിരുന്നു.
പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങിക്കുകയുംചെയ്തു. മാറ്റിവെച്ച പരീക്ഷകളില്‍ ഭൂരിഭാഗവും ജൂൈല, ആഗസ്റ്റ് മാസങ്ങളിലായി പൂര്ത്തിയാക്കാനാണത്രെ ആലോചന. പല തസ്തികകളിലേക്കും ഒരുപാട് വർഷങ്ങൾക്കുശേഷമാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇത്തവണ അവസരം നഷ്്ടമായാൽ പിന്നീട് പ്രായപരിധി കവിയുന്നതോടെ ഫലത്തിൽ പി.എസ്.സി പരീക്ഷതന്നെ എഴുതാൻ കഴിയാതിരിക്കുന്നവരും നിരവധിയുണ്ട്. വിഷയം പബ്ലിക് സർവിസ് കമീഷെൻറ ശ്രദ്ധയിൽ പെടുത്താനും പ്രവാസി ഉദ്യോഗാർഥികൾ ശ്രമിക്കുന്നുണ്ട്. ചെയർമാനും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും യു.എ.ഇയിലെ ഒരുകൂട്ടം ഉദ്യോഗാർഥികൾ കത്തയച്ചെങ്കിലും ഒരുറപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കണ്ണൂർ സ്വദേശി ആദർശ് പറഞ്ഞു. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര് പരീക്ഷകള്‍ ആഗസ്റ്റില്‍ തുടങ്ങാനാണ് പി.എസ്.സി ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.