കോവിഡ് കാലത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ...

കോവിഡ് കാലത്ത് ധാരാളമായി കേട്ടുവരുന്ന വാക്കുകളാണ് ക്വാറൻറീൻ, ഹൈ റിസ്ക് പ്രൈമറി കോൺടാക്ട്, കണ്ടയ്ൻമെൻറ് സോൺ, കോവിഡ് േപ്രാട്ടോക്കോൾ പാലിച്ചുള്ള ശവസംസ്കാരം എന്നൊക്കെ. ഇവയൊക്കെ എന്താണെന്ന് വിശദമായി എല്ലാവർക്കും അറിയണമെന്നുമില്ല. ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും അറിയേണ്ട ഇക്കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുകയാണ് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം).

ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകൾ, സെക്കൻഡറി കോൺടാക്ടുകൾ

വൈറസ് ബാധിതന് ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 14ാം ദിവസം വരെയുള്ള ഘട്ടത്തില്‍ ഇനിപ്പറയുന്ന എതെങ്കിലും വിധത്തിലുണ്ടാകുന്ന ബന്ധമാണ് സമ്പര്‍ക്കമായി പരിഗണിക്കുക. (രോഗലക്ഷണമില്ലാതെ അണുബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കം നിശ്ചയിക്കുന്നതിന് സ്രവം ശേഖരിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുതലുള്ള ദിവസങ്ങളാണ് പരിഗണിക്കേണ്ടത്).


ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടുകളിൽ ഒരു മീറ്ററിനുള്ളില്‍ കുറഞ്ഞത് 15 മിനിറ്റ് വൈറസ് ബാധിതനോടൊപ്പം ചെലവഴിച്ചവരെയും വൈറസ് ബാധിതനുമായി നേരിട്ട് ശാരീരിക ബന്ധം പുലര്‍ത്തിയവരെയും വൈറസ് ബാധിതനുമായി ഒന്നിച്ച് മുറിയോ ഭക്ഷണമോ പങ്കുവെച്ചവരെയും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വ്യക്തിഗത സംരക്ഷണ ഉപാധികള്‍ ശരിയായി ധരിക്കാതെ വൈറസ് ബാധിതരെ പരിചരിക്കുകയോ, സ്രവം ശേഖരിക്കുകയോ, സ്രവം കൈകാര്യം ചെയ്യുകയോ, തൊണ്ട തുറന്നുള്ള ആരോഗ്യ പരിശോധനയോ, പരിചരണമോ നടത്തുകയോ ചെയതവരെയും വൈറസ് ബാധിതര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, പാത്രങ്ങള്‍ തുണികള്‍ തുടങ്ങിയവ മാസ്കോ കൈയുറയോ ഉപയോഗിക്കാതെ കൈകാര്യം ചെയ്തവരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടുകളായ ആളുകളുമായി മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധം പുലര്‍ത്തിയവരെയാണ് സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആയി പരിഗണിക്കുന്നത്.

ക്വാറൻറീനിൽ കഴിയേണ്ടത് ആര്?

മേല്‍ പറഞ്ഞ ഹൈ റിസ്ക് പ്രൈമറി കോണ്‍ടാണ്‍ക്ടുകള്‍, വിദേശത്തുനിന്നോ സംസ്ഥാനത്തിനു പുറത്തുനിന്നോ എത്തുന്നവര്‍ എന്നിവർ ക്വാറൻറീനിൽ കഴിയണം. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ക്ക് ക്വാറൻറീൻ ആവശ്യമില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തണം. ഇവര്‍ 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മറ്റുള്ളവരുമായി കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും പൊതുവേദികളും ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക സമ്പര്‍ക്ക സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യണം.

വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയ തീയതി മുതലോ വൈറസ് ബാധിതനുമായി അവസാനം സമ്പര്‍ക്കം പുലര്‍ത്തിയ ദിവസം മുതല്‍ 14 ദിവസം വരെയോ ആണ് ക്വാറൻറീനിൽ കഴിയേണ്ടത്. സ്രവ പരിശോധനക്ക് വിധേയരായവര്‍ 14 ദിവസം പൂര്‍ത്തിയായാലും പരിശോധനഫലം വരുന്നതുവരെ ക്വാറൻറീനില്‍ തുടരണം. ക്വാറൻറീൻ കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ക്വാറൻറീനില്‍ കഴിയുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കണം. ക്വാറൻറീനില്‍ കഴിയുന്നവർ സംസ്ഥാനത്തിന് പുറത്തുനിന്നോ വിദേശത്തുനിന്നോ എത്തിയവരാണെങ്കിൽ അതിനു ശേഷം എട്ടാം ദിവസവും വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെങ്കില്‍ അവസാനമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനുശേഷം എട്ടാം ദിവസവും പരിശോധനക്ക് വിധേയരാകണം.

ക്വാറൻറീൻ കാലാവധി കഴിഞ്ഞും നിരീക്ഷണം വേണോ

ക്വാറൻറീൻ കാലാവധി കഴിഞ്ഞും നിരീക്ഷണം ആവശ്യമില്ല. എങ്കിലും 14 ദിവസം കൂടി പൊതു പരിപാടികളിൽ പങ്കെടുക്കലും പൊതു വാഹനങ്ങളിലെ യാത്രകളും ഒഴിവാക്കണം. കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവരും ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടുകളും ഒഴികെ ആര്‍ക്കും ക്വാൻറീൻ ആവശ്യമില്ല. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍, രോഗം ഭേഗമായി ഡിസ്ചാർജ് ചെയ്യപ്പെട്ടവര്‍, വിദേശത്തുനിന്നോ സംസ്ഥാനത്തിന് പുറത്തുനിന്നോ ഏഴോ അതില്‍ കുറവോ ദിവസത്തേക്കു മാത്രം പ്രത്യേക ആവശ്യങ്ങള്‍ക്കായി എത്തി മടങ്ങുന്നവര്‍ എന്നിവരും ക്വാറൻറീനില്‍ കഴിയേണ്ടതില്ല.

സംസ്ഥാനത്തിന് പുറത്തുനിന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്തിന് പുറത്തുനിന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ നാട്ടിലെത്തിയാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള താമസസ്ഥലത്തേക്കാണ് നേരിട്ട് പോകേണ്ടത്. ഹോട്ടലിലാണ് താമസിക്കുന്നതെങ്കില്‍ പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. റൂം സര്‍വീസ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്രയോജനപ്പെടുത്തണം. അനുവാദം ലഭിച്ചിട്ടുള്ള ചടങ്ങില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ ആവശ്യം സാധിക്കുകയോ ചെയ്യുമ്പോള്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സന്ദര്‍ശനത്തിന് മുന്‍കൂര്‍ അനുവദിക്കപ്പെട്ട കാര്യത്തിന് ഒഴികെ പൊതുവേദികള്‍, ചടങ്ങുകള്‍ തുടങ്ങി സാമൂഹ്യ സമ്പര്‍ക്കത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം. യാതൊരു കാരണവശാലും അറുപതു വയസിനു മുകളിലുള്ളവരുമായോ പത്തു വയസിന് താഴെയുള്ള കുട്ടികളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മറ്റുള്ളവരുമായി കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കണം.

കണ്ടെയ്ൻമെൻറ് സോണുകൾ നിശ്ചയിക്കുന്നത് എങ്ങിനെ?

കണ്ടെയ്ൻമെൻറ് സോണുകള്‍ നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഒരു പ്രദേശത്ത് ഒരേ സമയം ഒന്നിലധികം വീടുകളില്‍ കോവിഡ് സ്ഥിരീകരിക്കുക, ഒരു പ്രദേശത്ത് ഒരേ സമയം 10 പ്രൈമറി കോണ്ടാക്ടുകള്‍ അല്ലെങ്കില്‍ 25 സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ഉണ്ടാവുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടറാണ് കണ്ടെയ്ൻമെൻറ് സോണുകള്‍ പ്രഖ്യാപിക്കുന്നത്.

കണ്ടെയ്ൻമെൻറ് പ്രഖ്യാപിച്ച ഒരു പ്രദേശത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കു പുറമെ രോഗം സ്ഥിരീകരിക്കാതിരിക്കുകയും പ്രദേശത്തെ എല്ലാ പ്രൈമറി കോണ്ടാക്ടുകളുടെയും സ്രവ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് നിയന്ത്രണം ഒഴിവാക്കുക. അവശ്യസേവന വിഭാഗങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഓഫീസ് മേധാവി അവശ്യപ്പെടുന്നവര്‍ക്കും ഒഴികെ ആര്‍ക്കും കണ്ടയ്ൻമെൻറ് സോണിൽ നിന്ന് പുറത്തേക്കും തിരികെയും പോകാന്‍ അനുമതിയില്ല.


മരണമുണ്ടായാൽ ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരണം സംഭവിച്ച ശേഷം ശരീരം ആശുപത്രിയിലെത്തിക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്ന് നോക്കാം. പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം വിവരം അറിയിക്കണം, ശരീരത്തില്‍ നിന്ന് മൂന്ന് സ്രവ സാമ്പിളുകള്‍ ശേഖരിക്കണം, പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ല എന്ന് പോലീസില്‍നിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചശേഷം കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിക്കാന്‍ വിട്ടുനല്‍കാം. കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിക്കുന്നതിന് പരിശോധനാ ഫലത്തിനായി കാത്തിരിക്കേണ്ടതില്ല.

ശേഖരിച്ച സ്രവ സാമ്പിളുകളില്‍ ആദ്യത്തേത് നാറ്റ് അഥവാ ട്രൂനാറ്റ് പരിശോധനക്ക് സമീപത്തെ പരിശോധനാ കേന്ദ്രത്തില്‍ അയക്കണം. ഈ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ കോവിഡ് മാനദണ്ഡപ്രകാരമല്ലാതെയും സംസ്കാരം നടത്താന്‍ അനുവദിക്കാം. ട്രൂനാറ്റ് പരിശോധനാ ഫലം പോസിറ്റിവാണെങ്കില്‍ രണ്ടാമത്തെ സാമ്പിള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ആലപ്പുഴ എന്‍.ഐ.വിയിലേക്ക് അയയ്ക്കുക. ഈ ഘട്ടത്തില്‍ സംസ്കാരം നടത്തുന്ന പക്ഷം കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പായും പാലിക്കേണ്ടതാണ്. മൂന്നാമത്തെ സാമ്പിള്‍ ഭാവിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി സ്ഥാപനത്തില്‍ തന്നെ സൂക്ഷിക്കുക. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചാല്‍ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല.

മൃതദേഹം സംസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരം അണുവിമുക്തമാക്കി സുരക്ഷിതമായി ബോഡിബാഗിലാക്കിയാണ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറേണ്ടത്. മൃതദേഹം കൊണ്ടുപോയ വാഹനം അണുവിമുക്തമാക്കണം. ശരീരം കേന്ദ്രസര്‍ക്കാറിെൻറ കോവിഡ് മാനദണ്ഡ പ്രകാരമാണ് സംസ്കരിക്കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലോ, ശ്മശാനത്തിലോ സംസ്കരിക്കാം. ആചാരപ്രകാരം ദഹിപ്പിക്കുന്നതും ആഴത്തില്‍ കുഴിയെടുത്തു മറവുചെയ്യുന്നതും അനുവദനീയമാണ്.

ശരീരം കൈകാര്യം ചെയ്യുന്നവര്‍ സര്‍ജിക്കല്‍ മാസ്ക് (ത്രീ ലയര്‍), കൈയുറ എന്നിവ ധരിക്കണം. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ ബോഡിബാഗിെൻറ സിപ് തുറന്നു മുഖം മാത്രം കാണാന്‍ അനുവദിക്കാം. അന്ത്യചുംബനം, സ്പര്‍ശനം തുടങ്ങിയവ കര്‍ശനമായും ഒഴിവാക്കണം. വിശുദ്ധഗ്രന്ഥ വായന, മന്ത്രോച്ഛാരണം, മറ്റ് പ്രാർഥനകള്‍ ഉള്‍പ്പെടെയുള്ള ആചാര അനുഷ്ഠാനങ്ങള്‍ എന്നിവ അനുവദനീയമാണ്. ചടങ്ങില്‍ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്തുകൊണ്ട് പരമാവധി ഇരുപതു പേര്‍ക്ക് പങ്കെടുക്കാം.

ശരീരം മറവു ചെയ്യുകയാണെങ്കില്‍ കുഴിക്ക് ആറടി മുതല്‍ പത്ത് അടി വരെ ആഴമുണ്ടായിരിക്കണം. മൃതദേഹത്തില്‍നിന്ന് രോഗം പകരില്ലെന്ന് സംസ്കരിക്കുന്നവരെ ബോധവത്കരിക്കണം. ശരീരം ദഹിപ്പിച്ച ശേഷം ചിതാഭസ്മം സാധാരണ പോലെ ശേഖരിക്കുന്നതും പൊതുവെയുള്ള ആചാരങ്ങള്‍ നടത്തുന്നതും അനുവദനീയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.