'ഏറെ അവ്യക്തതകൾ'; കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐ.സി.എം.ആർ

ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനം തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.ഐം.ആർ). തങ്ങൾ ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെ ഉണ്ടെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ വ്യക്തമാക്കി. ഐ.സി.എം.ആറിനെ പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകർക്കും, പഠനഫലം പ്രസിദ്ധീകരിച്ച ജേണൽ എഡിറ്റർക്കും ഐ.സി.എം.ആർ കത്തയച്ചു. 

ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് ആളുകൾക്കും ഒരു വർഷത്തിനുള്ളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. കോവാക്സിൻ സ്വീകരിച്ച 926 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ, 635 കൗമാരക്കാരും 291 മുതിർന്നവരും ഉൾപ്പെട്ടിരുന്നു. 30 ശതമാനത്തിലേറെ പേർക്കും വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വർഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായി. പ്രധാനമായും ശ്വസനനാളിയുടെ മുകൾഭാഗത്ത് ഇൻഫെക്ഷനുണ്ടാവുകയാണ് ചെയ്തത്. 304 കൗമാരക്കാർക്കും 124 മുതിർന്നവർക്കും ഈ അസുഖം അനുഭവപ്പെട്ടു.

വാക്സിൻ സ്വീകരിച്ചവരിൽ ഒരു ശതമാനം പേർക്കാണ് ഗുരുതരമായ പാർശ്വഫലം കണ്ടെത്തിയത്. പക്ഷാഘാതം, ഗില്ലൻബാരി സിൻഡ്രോം എന്നിവയാണ് ഒരു വർഷത്തിനിടെ ഇവർക്കുണ്ടായത്. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ ഒരു വർഷത്തിനുള്ളിൽ മുതിര്‍ന്നവരിലുമുണ്ടായതായി പഠനത്തിൽ കണ്ടെത്തി. 4.6 ശതമാനം സ്ത്രീകൾക്കും ആർത്തവപ്രശ്നങ്ങൾ നേരിട്ടുവെന്നും പഠനത്തിൽ പറഞ്ഞിരുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ സ്പ്രിംഗർ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഈ പഠനത്തിൽ ഐ.സി.എം.ആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടർ ജനറൽ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തെരഞ്ഞെടുത്തതിൽ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - ICMR distances itself from BHU's study on Covaxin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.