ബുക്കിങ്ങ് കുതിക്കുന്നു; ഹൈറൈഡറിന് പാരയാകുമോ ഇൻവിക്ടോ?

ലോക വാഹനഭീമനായ ടൊയോട്ടയുടെ ജൈത്രയാത്രയുടെ കഥ എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. മറ്റ് വാഹനനിർമാതാക്കളെല്ലാം ഒരിത്തിരി അസൂയയോടെയാണ് ടൊയോട്ടയെ എന്നും നോക്കിക്കാണുന്നത്. എന്നാൽ ഇന്ത്യയിൽ ടൊയോട്ടയെ സംബന്ധിച്ച് കാര്യങ്ങൾ അത്ര സുഗമമല്ല. ചെറുകാറുകളുടെ പറദീസയായ ഇന്ത്യൻ വാഹനവിപണിയിൽ വെറും വട്ടപ്പൂജ്യമാണ് ടൊയോട്ട. തങ്ങളുടേതെന്ന് പറയാൻ ഇവിടെ ഒന്നും ഈ ജാപ്പനീസ് വാഹനഭീമനില്ല. ഇന്നോവ എന്ന എം.പി.വിയുടെ എന്ന ഒറ്റപ്പേരിലാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ഓപ്പറേഷനുകളെല്ലാം നടക്കുന്നത്.

അങ്ങനെയിരിക്കെയാണ് സ്വന്തംനാട്ടുകാരനായ സുസുകിയുമായി ഒരു കൂട്ടുകെട്ട് ടൊയോട്ട ആഗോളതലത്തിൽ ഉണ്ടാക്കുന്നത്. ഇത് പ്രകാരം ഇരു നിർമാതാക്കളും തങ്ങളുടെ വാഹനങ്ങൾ പരസ്പരം പേരുമാറ്റി വിൽക്കാൻ തുടങ്ങി. ഇന്ത്യയിൽ മാരുതി സുസുകിയുടെ ചെറുകാറുകൾ വാങ്ങി ലോഗോ പതിപ്പിച്ച് ടൊയോട്ട വിൽക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. എന്നാൽ അടുത്തിടെയാണ് മാരുതി ഇത്തരമൊരു നീക്കം നടത്തിയത്. ടൊയോട്ടയുടെ ഹൈക്രോസ് എം.പി.വിയാണ് ഇൻവിക്ടോ എന്നപേരിൽ സുസുകി പുറത്തിറക്കിയത്.

ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇൻവിക്ടോ ബുക്കിങ് വലിയതോതിൽ വർധിക്കുന്നു എന്നാണ്. ജൂലൈ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഇൻവിക്ടോയുടെ ബുക്കിങ് ജൂണ്‍ 19 ന്തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴത് 6200 കടന്ന് കുതിക്കുകയാണ്. 24.79 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മാരുതി വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മാരുതിയുടെ വിപുലമായ നെറ്റ്വർക്കും സൽപ്പേരും ഹൈക്രോസിനുമേൽ ആധിപത്യംനേടാൻ ഇൻവിക്ടോയെ സഹായിക്കുമോ എന്നാണിപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ഹൈക്രോസിന്‍റെ ഡെലിവറി കാലാവധി ഒരുവർഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ അവിടെ വാഹനം ലഭിക്കാത്തവരാണ് ഇൻവിക്ടോയിലേക്ക് മാറുന്നതെന്ന് വിലയിരുത്തുന്നവരും ഉണ്ട്. എന്തായാലും വിപണിയിലെ ഈ സുസുകി-ടൊയോട്ട സൗഹൃദ മത്സരം നല്ലതാണെന്നാണ് വാഹനവിശാരദന്മാരുടെ പൊതുവായ കെണ്ടത്തൽ.

നിലവിൽ മാരുതി എര്‍ട്ടിഗ, XL6 എന്നിങ്ങനെ രണ്ട് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. ബജറ്റ് ഫ്രണ്ട്‌ലി എം.പി.വിയാണ് എര്‍ട്ടിഗയെങ്കില്‍ ഇന്‍വിക്‌റ്റോയിലൂടെ കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിലേക്ക് അടുക്കാനാണ് മാരുതിയുടെ ശ്രമം. പുതിയ എം.പി.വി ബുക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. പ്രീമിയം എം.പി.വിയുടെ ഡെലിവറി ഉടന്‍ ആരംഭിക്കും. മാരുതിക്ക് ഇതിനകം 10,000 യൂണിറ്റുകളുടെ സ്റ്റോക്ക് ഉണ്ട്. ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാഡി പ്ലാന്റിലാണ് ഇൻവിക്ടോയുടെ നിര്‍മാണം.

സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇന്‍വിക്‌റ്റോ വിപണിയില്‍ എത്തുന്നത്. ഇതില്‍ സീറ്റ പ്ലസ് 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാന്‍ സാധിക്കും. നിലവില്‍ ഇന്‍വിക്‌റ്റോക്ക് 8 മുതല്‍ 10 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ പ്ലസ് വേരിയന്റ് സ്‌റ്റോക്ക് കൈവശമുള്ള ഡീലര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ ഡെലിവറി നല്‍കും. ടൊയോട്ട ഹൈക്രോസിനെ അപേക്ഷിച്ച് ഇന്‍വിക്‌റ്റോയുടെ കാത്തിരിപ്പ് കാലയളവ് കുറവാണ്.

ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 23 മാസത്തോളമാണ് കാത്തിരിപ്പ് കാലയളവ്. മാരുതി സുസുകി ഇന്‍വിക്റ്റോ എം.പി.വി ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനിലാണ് എത്തുക. സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണ് മാരുതി കാറില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റിന്റെ സംയുക്ത പവര്‍ ഔട്ട്പുട്ട് 183 bhp ആണ്.

ആറ് എയര്‍ബാഗുകള്‍, ABS, EBD, ട്രാക്ഷന്‍ കണ്‍ട്രോള്‍, പ്രീ-കൊളിഷന്‍ സിസ്റ്റം, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഇന്നോവ ഹൈക്രോസില്‍ എഡാസ് ലഭിക്കുമ്പോള്‍ ഇന്‍വിക്റ്റോയില്‍ അത് നൽകിയിട്ടില്ല.


പെട്രോള്‍ ഓണ്‍ലി മോഡില്‍ ഈ പവര്‍ട്രെയിന്‍ 172 bhp പവറും 183 Nm ടോര്‍ക്കും വികസിപ്പിക്കും. ടൊയോട്ട ഇന്നോവ ഹൈക്രോസിലെ പോലെ ഇന്‍വിക്റ്റോയില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് വേരിയന്റില്ല. eCVT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ മാരുതി ഇന്‍വിക്‌റ്റോ എം.പി.വി ലിറ്ററിന് 23.24 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ത്നിറ്റ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, കണക്റ്റഡ് കാര്‍-ടെക് എന്നിവയടക്കം ഫീച്ചറുകളുടെ നിര തന്നെ എം.പി.വിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Maruti Suzuki Invicto Bookings Jumping up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.