ഷിംല: മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയവും മണ്ണടിച്ചിലുമുണ്ടായ ഹിമാചൽ പ്രദേശിൽ 114 റോഡുകൾ താൽക്കാലികമായി അടച്ചു. മാൻഡി ജില്ലയിൽ 36ഉം കുളുവിൽ 34 റോഡുകളും അടച്ചു. ഷിംല -27, ലാഹുൾ സ്പിതി -എട്ട്, കാംഗ്ര -ഏഴ്, കിന്നൗർ -രണ്ട് എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ അടച്ച റോഡുകളുടെ എണ്ണം. ഹിമാചൽ ട്രാൻസ്പോർട്ട് കോർപറേഷൻ 82 റൂട്ടുകളിലേക്കുള്ള ബസ് സർവിസ് റദ്ദാക്കി.
മഴക്കെടുതിയിൽ ജൂൺ 27നും ആഗസ്റ്റ് ഒന്നിനും ഇടയിൽ 77 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 655 കോടിയുടെ നാശനഷ്ടമുണ്ടായി. ജൂലൈ 31ന് രാത്രിയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. 45 പേരെ കാണാതായിട്ടുണ്ട്. മേഖലയിൽ സൈന്യവും ദുരന്തനിവാരണ സേനയും പൊലീസും തെരച്ചിൽ തുടരുകയാണ്.
ആഗസ്റ്റ് ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. പലയിടത്തും മഴ ശമനമില്ലാതെ തുടരുകയാണ്. ജോഗിന്ദർ നഗറിൽ വെള്ളിയാഴ്ച വൈകിട്ട് മുതൽ 85 എം.എം മഴ പെയ്തു. ഗോഹാർ, ശിലരൂ, പാലംപുർ, ധരംശാല എന്നിവിടങ്ങളിലും കനത്ത മഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.