വിമാനാപകട ശേഷം ചൈനയില്‍ കണ്ടത് നേതാജിയല്ളെന്ന് ‘നയതന്ത്ര ടെലിഗ്രാം’

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് പുതിയ രേഖകള്‍ പുറത്തുവിട്ടു. വിമാനാപകടത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ചൈനയില്‍ നേതാജിയെ കണ്ടിരുന്നെന്ന വാദങ്ങളെ തള്ളിക്കളയുന്ന ‘നയതന്ത്ര ടെലിഗ്രാമാണ്’ ഇംഗ്ളണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘www.bosefiles.info’  വെബ്സൈറ്റ് പുറത്തുവിട്ടത്.
1952ല്‍ ചൈനീസ് തലസ്ഥാനത്ത് നേതാജിയുണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയുടെ ടെലിഗ്രാമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 1945 തായ്വാനില്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നേതാജിയുടെ കടുത്ത ആരാധകനായ എസ്.എം. ഗോസ്വാമി 1955ല്‍ നേതാജിയെക്കുറിച്ച് പുറത്തിറക്കിയ ലഘുലേഖയില്‍ ചൈനീസ് ഉദ്യോഗസ്ഥരുടെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. 1952ലെ ഈ ചിത്രത്തിലുണ്ടായിരുന്ന ഒരാള്‍ നേതാജിയായിരുന്നുവെന്നും, 1945ല്‍ നേതാജി മരിച്ചിരുന്നില്ളെന്നുമാണ് ഗോസ്വാമി അവകാശപ്പെട്ടിരുന്നത്.
1956ല്‍ അന്വേഷണ കമീഷനുമുമ്പാകെയും ഗോസ്വാമി ഈ ചിത്രം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണ കമീഷന്‍ തെളിവെടുപ്പിനായി ചിത്രം ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുകയായിരുന്നു.
തുടര്‍ന്ന് ചിത്രം ചൈനീസ് വിദേശകാര്യമന്ത്രാലയത്തിനും എംബസി കൈമാറി. ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് അയച്ച ടെലിഗ്രാമിലാണ് ചിത്രം ബോസിന്‍േറതല്ളെന്ന് ഉറപ്പിക്കുന്നത്. ഈ ടെലിഗ്രാമാണ് ഇപ്പോള്‍ വെബ്സൈറ്റിലൂടെ പുറത്തുവന്നത്.
സുഭാഷ് ചന്ദ്രബോസാണെന്ന് പറയുന്ന ചിത്രത്തിലെ വ്യക്തി പെക്കിങ് സര്‍വകലാശാല മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സൂപ്രണ്ട് ലീ കി ഹങ് ആണെന്നാണ് ടെലിഗ്രാമില്‍ വ്യക്തമാക്കുന്നത്.
നേതാജിക്ക് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന വിവരങ്ങള്‍ നല്‍കാനായി ലണ്ടനിലുള്ള മാധ്യമപ്രവര്‍ത്തകന്‍ അശിഷ് റേയാണ് വെബ്സൈറ്റ് തുടങ്ങിയത്. 70 വര്‍ഷമായി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളെ പൊളിച്ചടുക്കുന്നതാണ് വെബ്സൈറ്റ് പുറത്തുവിട്ട ഈ ടെലിഗ്രാമെന്ന് അശിഷ് പറഞ്ഞു.
 1945ല്‍ നേതാജി സോവിയറ്റ് യൂനിയനിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന വാദങ്ങളെ തള്ളുന്ന വിവരങ്ങളും ഡിസംബര്‍ ഏഴിന് വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.