സഞ്ജയ് ദത്തിന് ഫെബ്രുവരി 25ന് പുറത്തിറങ്ങാം

മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 25ന് ജയില്‍മോചിതനാകും. ദത്തിന് ശിക്ഷയില്‍ 10 മാസത്തെ ഇളവ് നല്‍കുന്ന ഫയലില്‍ മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ ഒപ്പുവെച്ചു. ശിക്ഷക്കിടെയുള്ള നല്ലനടപ്പും ക്രിയാത്മക പ്രവര്‍ത്തനങ്ങളും മാനിച്ച് ജയില്‍ മാന്വല്‍ പ്രകാരമാണ് ഇളവ് നല്‍കുന്നതെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ജയിലില്‍ റേഡിയോ സ്റ്റേഷന്‍ നടത്തിയതാണ് ദത്തിന്‍െറ പേരിലുള്ള ക്രിയാത്മക പ്രവര്‍ത്തനം. പരോള്‍ കഴിഞ്ഞ് ജയിലിലേക്ക് മടങ്ങാന്‍ വൈകിയ സംഭവം മാത്രമാണ് ദത്തിനെതിരെയുണ്ടായിരുന്ന പ്രതികൂല ഘടകം. എന്നാല്‍, നാലു ദിവസം വൈകിയത് ജയില്‍ അധികൃതരുടെ ആശയക്കുഴപ്പംമൂലമാണെന്ന് കണ്ടത്തെിയതോടെ പരിഹരിക്കപ്പെടുകയായിരുന്നു.

 സ്ഫോടന ഗൂഢാലോചകരില്‍നിന്ന് എ.കെ 56 തോക്കും വെടിയുണ്ടകളും ഗ്രനേഡുകളും വാങ്ങി സൂക്ഷിച്ചതിനും പിന്നീട് തെളിവ് നശിപ്പിച്ചതിനും അഞ്ചു വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. വിചാരണക്കിടെ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞത് കിഴിച്ച് ശേഷിച്ച മൂന്നര വര്‍ഷം തടവാണ് ദത്ത് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. നല്ലനടപ്പുകാര്‍ക്ക് മാസത്തില്‍ ഏഴെന്ന കണക്കില്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ ജയില്‍ മാന്വലില്‍ വകുപ്പുണ്ട്. ശിക്ഷക്കിടെ ദത്തിന് 84 ദിവസം പരോള്‍ ലഭിച്ചിരുന്നു. ദത്തിന് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ ബോംബെ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇളവ് അര്‍ഹിക്കുന്ന 27,000ത്തിലധികം ജയില്‍പുള്ളികള്‍ ഉണ്ടെന്നിരിക്കെ ദത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനെതിരെയാണ് ഹരജി. ജയില്‍പുള്ളിക്ക് അവകാശപ്പെട്ട ന്യായമായ ഇളവാണ് ദത്തിന് ലഭിക്കുന്നതെന്നും അത് തടയാനാകില്ളെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.