നോയിഡ: ദാദ്രിയില്‍ പശു മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവ് സോനു സിസോദിയക്ക് പൊലീസിന്‍െറ ക്ളീന്‍ ചിറ്റ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്നതായി പറയുന്ന സമയം ഇയാള്‍ ഗ്രേറ്റ് ഇന്ത്യ പ്ളെയ്സ് മാളിലായിരുന്നെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇയാളെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായുമാണ് പൊലീസ് മേധാവി അനുരാഗ് സിങ് പറയുന്നത്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് ആളുകളുടെ പേരില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ പേര് പുറത്ത് വിട്ടിട്ടില്ല.
അഖ്ലാഖിന്‍െറ മകളായ ഷിയസ്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ദാദ്രി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം കേസ് ജില്ലാ കോടതിയില്‍ നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റിയിരുന്നു. അതേ സമയം പൊലീസിന്‍െറ നീക്കത്തിനെതിരെ അഖ്ലാഖിന്‍െറ കുടുംബ വക്കീലായ യൂസുഫ് സെയ്ഫി രംഗത്തത്തെിയിട്ടുണ്ട്. പൊലീസിന്‍െറ വാദം നിഷേധിക്കുന്നുവെന്നും സോനുവിന്‍െറ പങ്കിനെ കുറിച്ച് പുനരന്വേഷണം നടത്തണമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.
സെപ്തംബര്‍ 28നാണ് പശു മാംസം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ബിസാര ഗ്രാമത്തിലെ ദാദ്രിയില്‍ താമസിക്കുന്ന അഖ്ലാഖ് എന്ന 55കാരനെ അക്രമികള്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയും ചെറിയ മകനായ ഡാനിഷിനെ മര്‍ദ്ദിക്കുകയും ചെയ്തത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡാനിഷ് സുഖം പ്രാപിച്ചു വരികയാണ്. രാജ്യത്ത് പിടിമുറുക്കുന്ന വലതുപക്ഷ തീവ്രവാദത്തിന്‍െറ ഭയാനകത വെളിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പ്രമുഖരെല്ലാം രംഗത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.