കാർവാർ: കർണാടകയിലെ കാർവാറിൽ പാലം തകർന്ന് കാളി പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതിന് തുടങ്ങിയ മാൽപെ സംഘത്തിന്റെ ദൗത്യം വൈകുന്നേരത്തോടെ വിജയത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് ആറിന് രാത്രിയിലാണ് പാലം തകർന്ന് തമിഴ്നാട്ടിൽ നിന്നുവരികയായിരുന്ന ലോറി പുഴയിൽ വീണത്. ലോറിയിൽ നിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, പൂർണമായും പുഴയിലേക്ക് താഴ്ന്നുപോകാതെ പാലത്തിന്റെ സ്ലാബിൽ കുരുങ്ങിയ നിലയിലായിരുന്ന ലോറി പുറത്തെത്തിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
18 ടൺ ഭാരമുള്ള ലോറി ക്രെയിനുകൾ ഉപയോഗിച്ച് വടംകെട്ടി ഉയർത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടർന്നാണ് വ്യാഴാഴ്ച ഈശ്വർ മാൽപയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ക്രെയിനുകളുടേയും രണ്ടു ബോട്ടുകളുടേയും സഹായത്തോടെ കരക്കെത്തിച്ചത്. 50 ലധികം പേരുടെ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് വിജയം കണ്ടത്.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ട്രയൽ റണ്ണാണ് ഇതെന്നു ലോറി പുറത്തെടുത്ത ശേഷം ഈശ്വർ മൽപെ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും.
ഇതിനിടെ പുഴയിൽ വീണ ലോറി ഉയർത്താൻ ജില്ലാ ഭരണകൂടം മടിക്കുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രി ലോറി ഉടമ സെന്തില കുമാർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും പൊലിസ് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.