ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരത എന്ന ഒന്നില്ളെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും കിണഞ്ഞുശ്രമിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശില്‍ ബജ്റംഗ്ദള്‍ നടത്തുന്ന ആയുധപരിശീലനം പുറത്ത്.
ഹിന്ദുക്കളെ സംരക്ഷിക്കാന്‍ എന്ന പേരിലാണ് സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ ആയുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ദേശതാല്‍പര്യത്തിന് 40 സ്ഥലങ്ങളില്‍ ഇത്തരം പരിശീലനം നല്‍കുന്നുണ്ടെന്നും ചില പരിശീലനം ബുദ്ധിപരമാണെങ്കില്‍ മറ്റു ചിലത് കായികമാണെന്നും വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര നേതാവ് രവി ആനന്ദ് പറഞ്ഞു. ജീവനു ഭീഷണി നേരിടുന്നപക്ഷം ശത്രുക്കളെ നേരിടാനാണ് ഈ പരിശീലനം. രാഷ്ട്ര താല്‍പര്യത്തിനാണ് തങ്ങള്‍ ചെയ്യുന്നതെന്നും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും ഇതര സമുദായങ്ങളില്‍നിന്ന് രക്ഷിക്കാനാണിതെന്നും രവി ആനന്ദ് തുടര്‍ന്നു. മദ്റസകളില്‍ പഠിക്കുന്നവര്‍ക്കൊന്നും രാഷ്ട്രഭക്തിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശസംരക്ഷണത്തിന് ഇത്തരം പരിശീലനങ്ങള്‍ ആവശ്യമാണെന്ന് ബി.ജെ.പി നേതാവുകൂടിയായ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് ന്യായീകരിച്ചു.
റൈഫിളുകളും വാളുകളും ലാത്തികളും ഉപയോഗിച്ചാണ് പരിശീലനം. വിശ്വഹിന്ദുപരിഷത്തിന്‍െറ യുവജന വിഭാഗമായ ബജ്റംഗ്ദള്‍ സുല്‍ത്താന്‍പുര്‍, ഗോരഖ്പുര്‍, പിലിബിറ്റ്, നോയ്ഡ, ഫത്തേപുര്‍ എന്നിവിടങ്ങളിലും ആയുധ പരിശീലന ക്യാമ്പ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഗോസംരക്ഷണത്തിനായി ബജ്റംഗ്ദള്‍ രൂപംകൊടുത്ത ജാഗ്രതാ സമിതികള്‍ നേരത്തേ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.