ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിക്കുന്നു
പനാജി: സർക്കാറിന് കീഴിലെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 26 കോവിഡ് രോഗികൾ മരിച്ചു. സംഭവത്തിെൻറ വ്യക്തമായ കാരണം കണ്ടെത്താൻ ഹൈകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്.
അതേസമയം, സംസ്ഥാനത്ത് ഒാക്സിജൻ ക്ഷാമമില്ലെന്നും കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നും മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
എന്നാൽ, തിങ്കളാഴ്ച വരെ ആശുപത്രിയിൽ മെഡിക്കൽ ഓക്സിജെൻറ ക്ഷാമമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈകോടതി അന്വേഷിക്കണം. ഇവിടേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈകോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം. ഇത് കാര്യങ്ങൾ ശരിയാകാൻ സഹായിക്കും' ^ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
1,200 ഒാക്സിജൻ സിലിണ്ടറുകൾ ആവശ്യമുള്ളയിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്. മെഡിക്കൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടെങ്കിൽ, അത് എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച നടത്തണം. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഓഫിസർമാരുടെ മൂന്നംഗ സംഘം പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങൾ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവശേഷം മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തുകയും രോഗികളെയും ബന്ധുക്കളെയും സന്ദർശിക്കുകയും ചെയ്തു. ഈ വാർഡുകളിൽ ഓക്സിജെൻറ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ ഓക്സിജെൻറ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'രോഗികളെ ചികിത്സിക്കുന്ന തിരക്കിലായ ഡോക്ടർമാർക്ക് ഓക്സിജെൻറ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ സമയം ചെലവഴിക്കാൻ കഴിയില്ല. കൃത്യസമയത്ത് രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തിരിച്ചുള്ള സംവിധാനങ്ങൾ രൂപീകരിക്കാൻ ഉടൻ യോഗം ചേരും. മെഡിക്കൽ ഓക്സിജെൻറയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ല. എന്നാൽ, ചില സമയങ്ങളിൽ ഈ സിലിണ്ടറുകൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തതാണ് പ്രശ്നത്തിന് കാരണം' ^മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പദ്ധതിപ്രകാരമുള്ള ചികിത്സ ആനുകൂല്യം നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് സാവന്ത് മുന്നറിയിപ്പ് നൽകി. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് പത്തിലെ കണക്കുപ്രകാരം ഗോവയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,650 ആണ്. തിങ്കളാഴ്ച 50 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1,729 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.