പനാജി: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലൂടെ വിവാദത്തിൽ നിറഞ്ഞ കോർഡിലിയ ആഡംബര ക്രൂസ് കപ്പലിന് കോവിഡ് കുരുക്ക്. ആര്യൻ ഖാൻ പ്രതിയായ ലഹരി മരുന്ന് പാർട്ടി കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയ കപ്പലാണ് കോർഡിലിയ. കോവിഡുമായി ബന്ധപ്പെട്ടാണ് കപ്പൽ വീണ്ടും വിവാദത്തിലായത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് ഗോവയിലെത്തിയ ആഡംബര കപ്പലിന് തീരത്ത് ഇറങ്ങാനായില്ല. കപ്പലിലെ 2000 യാത്രക്കാരിൽ 66 പേരുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതാണ് പ്രതിസന്ധിക്ക് കാരണം.
തീരത്തെത്തിയ കപ്പലിൽ നിന്ന് രോഗബാധിതരെ ആരോഗ്യ കേന്ദത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രോഗികളിൽ ചിലർ കപ്പലിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. സംഭവസ്ഥലത്തെത്തിയ ജില്ലാ അധികൃതർ മുഴുവൻ യാത്രക്കാരടങ്ങിയ കപ്പൽ മുംബൈയിലേക്ക് തിരിച്ചയച്ചു. കപ്പൽ ജീവനക്കാരിലൊരാളുടെ കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് യാത്രക്കാരുടെ സാമ്പിളുകൾ ടെസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.
രോഗബാധിതരായ 66ൽ 27 പേരും തീരത്തിറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കപ്പൽ മുംബൈയിലേക്ക് തിരിച്ചയച്ചതെന്നാണ് ജെ.എം ബാക്സി ആന്‍റ് കോ. എന്ന കപ്പൽ ഏജൻസി ഉദ്യോഗസ്ഥൻ ഗോവിന്ദ് പെർനുൽകർ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി 11.30 ന് തിരിച്ചയച്ച കപ്പൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.