ന്യൂഡൽഹി: സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ജൂലൈ 10 ന് സുപ്രീം കോടതി പരിഗണിക്കും. മുൻ വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹരജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, പമിഡിഘണ്ടം ശ്രീ നരസിംഹ എന്നിവരുൾപ്പെടെ പ്രത്യേകം രൂപീകരിച്ച അഞ്ചംഗ ബെഞ്ചാണ് ഹരജികൾ വിലയിരുത്തുന്നത്.
പുതുതായി രൂപീകരിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.വി നാഗരത്‌നയുമാണ് ഹരജി പരിഗണിക്കുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിന്‍റെ ആവശ്യകത നിർണ്ണയിക്കാൻ ഹരജികൾ ജഡ്ജിമാരുടെ ചേംബറിൽ സൂക്ഷ്മമായി പരിശോധിക്കും. സ്വവർഗ ദമ്പതികളുടെ ആശങ്കകൾ പരിശോധിക്കാനും തിരുത്തൽ നടപടികൾ നിർദേശിക്കാനും കേന്ദ്രം നിർദേശിച്ച ഉന്നതാധികാര സമിതിക്കും ജഡ്ജിമാർ അംഗീകാരം നൽകിയിട്ടുണ്ട്.
2023 ഒക്ടോബറിലാണ് സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത്. സ്വവർഗ പങ്കാളികൾക്ക് നൽകാവുന്ന വിവാഹേതര അവകാശങ്ങൾ നിർണയിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട്, ഹിമ കൊഹ്ലി, പി.എസ്. നരസിംഹ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചിരുന്നു. അതേസമയം, സ്വവർഗാനുരാഗികളുടെ പങ്കാളിത്ത ജീവിതത്തിന് ഭരണഘടനാ സാധുത ഉണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ന്യൂനപക്ഷ വിധി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അംഗീകരിച്ചെങ്കിലും അവശേഷിക്കുന്ന മൂന്ന് ജഡ്ജിമാരും തള്ളിയതോടെ അസാധുവായി. ഒരുമിച്ച് ജീവിക്കുന്ന സ്വവർഗ പങ്കാളികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന വിധിയും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.