ലഖ്നോ: ഉത്തർപ്രദേശിനെ പിടിച്ചുകുലുക്കിയ സംഭവമായി മാറിക്കഴിഞ്ഞു സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദിന്റെ കൊലപാതകം. അഞ്ചു തവണ എം.എൽ.എയായിരുന്നു അതീഖ്. ഇദ്ദേഹത്തെക്കുറിച്ച് പല തരത്തിലുള്ള വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങൾ. ഗുണ്ടാസംഘത്തിൽനിന്ന് രാഷ്ട്രീയ നേതാവായി മാറിയ ആളാണ് അതീഖ് എന്നാണ് പറയപ്പെടുന്നത്.
1962ൽ അലഹബാദിലാണ് ജനനം. കുതിരവണ്ടിക്കാരനായിരുന്നു പിതാവ്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഹൈസ്കൂൾ കഴിഞ്ഞതോടെ അതീഖ് പഠനം നിർത്തി. ചെറിയ മോഷണങ്ങളിൽ തുടങ്ങി 17ാം വയസ്സിൽ കൊലപാതക കേസിൽ പ്രതിയായി. ഇതിനുശേഷമാണ് ഗുണ്ടാനേതാവായി അറിയപ്പെട്ടുതുടങ്ങിയത്. 1979ലായിരുന്നു അത്. യു.പിയിൽ ഗുണ്ട നിയമപ്രകാരം കേസെടുത്ത ആദ്യത്തെ വ്യക്തിയാണ് അതീഖ്.
പ്രയാഗ്രാജിലും പിന്നീട് അലഹബാദിലും കിഴക്കൻ യു.പിയുടെ മറ്റ് ഭാഗങ്ങളിലും കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ സംഘത്തിന്റെ തലവനായി മാറിയെന്ന് പറയപ്പെടുന്നു. 1989ൽ, 27ാം വയസ്സിൽ അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് സ്വതന്ത്രനായി വിജയിച്ചു.
വീണ്ടും രണ്ടുതവണകൂടി ഇവിടെ നിന്ന് സ്വതന്ത്രനായി വിജയിച്ചു. 1996ൽ സമാജ്വാദി ടിക്കറ്റിൽ ജയമാവർത്തിച്ചു. 1998ൽ എസ്.പിയിൽനിന്ന് പുറത്തായി അപ്നാദളിലെത്തി. 2002ൽ അപ്നാദൾ ടിക്കറ്റിൽ വീണ്ടും ജയം. 2003ൽ എസ്.പിയിൽ തിരിച്ചെത്തി. 2004ൽ ജവഹർലാൽ നെഹ്റുവിന്റെ ലോക്സഭ സീറ്റായ ഫുൽപൂരിൽനിന്ന് എസ്.പി സ്ഥാനാർഥിയായി ജയിച്ചു.
2005ൽ രാഷ്ട്രീയ എതിരാളിയായ ബി.എസ്.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടു. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. 2006ൽ ഇയാളെ അതീഖ് സംഘവും തട്ടിക്കൊണ്ടുപോയതായി കാണിച്ച് പരാതി രജിസ്റ്റർ ചെയ്തിരുന്നു.
2008ൽ അതീഖ് യു.പി പൊലീസിൽ കീഴടങ്ങി. തുടർന്ന് സമാജ് വാദി പാർട്ടി വീണ്ടും അദ്ദേഹത്തെ പുറത്താക്കി. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. പിന്നീട് ജാമ്യത്തിലിറങ്ങി 2014, 2019 വർഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2017ൽ ഒരു ആക്രമണ കേസിൽ അറസ്റ്റിലായി. 2019ൽ സുപ്രീംകോടതി ഉത്തരവനുസരിച്ച് അഹ്മദാബാദിലെ സബർമതി ജയിലിലേക്ക് മാറ്റി. ആതിഖിനെതിരെ 100 പേജുള്ള എഫ്.ഐ.ആറാണ് ഉണ്ടായിരുന്നത്. 54 തവണ വിചാരണ നേരിട്ടു. 2005ലെ കൊലക്കേസാണ് അതീഖിന് തിരിച്ചടിയായത്. യു.പിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ അതീഖ് നോട്ടപ്പുള്ളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.