ശ്രീനഗർ: കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൽ ആയുധധാരികൾക്കായി സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു. സെൻട്രൽ റിസർവ് പൊലീസും ജവാൻമാരും ഉൾപ്പെടുന്ന 3000 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഷോപിയാൻ ജില്ല ഉൾപ്പെടെ രണ്ട് ഡസനോളം ഗ്രാമങ്ങൾ, തോട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെയാണ് തെരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ ആയുധങ്ങൾ മോഷ്ടിക്കുകയും കുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലെ ബാങ്കുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാങ്കുകൾ കൊള്ളയടിച്ചത് തങ്ങളല്ലെന്നും ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് സി.ആർ.പി.എഫ് ആണെന്നുമാണ് ഹിസ്ബുൽ മുജാഹിദീൻ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചത്.
അടുത്തിടെ ആയുധധാരികളായ ആളുകളുടെ ഗ്രൂപ്പുകൾ തോട്ടത്തിലൂടെ സ്വതന്ത്രമായി കടന്നുപോകുന്നതിെൻറ വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതും സൈനിക നീക്കത്തിന് കാരണമായിട്ടുണ്ട്. അതേസമയം തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെ ഗ്രാമങ്ങളിൽ ഒത്തുകൂടിയ യുവാക്കൾ സൈനികർക്ക് നേരെ കല്ലേറ് നടത്തി.
ജൂലൈ അവസാനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം പ്രദേശത്തെ നൂറോളം യുവാക്കൾ സായുധ ക്യാമ്പുകളിൽ ചേർന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.