'ഇവിടെ എന്തും സംഭവിക്കാം!'; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം തന്‍റെ ഫോട്ടോ വെച്ചതിൽ പ്രതികരണവുമായി അനുപം ഖേർ

ന്യൂഡൽഹി: ഗുജറാത്തിൽ ഗാന്ധിജിക്ക് പകരം തന്‍റെ ഫോട്ടോ പതിച്ച കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടൻ അനുപം ഖേർ. 'ഇവിടെ എന്തും സംഭവിക്കാം!' എന്നാണ് കള്ളനോട്ടുകളുടെ വിഡിയോ പങ്കുവെച്ച് നടന്‍റെ പ്രതികരണം.

ഗാന്ധിജിയുടെ ചിത്രത്തിന്‍റെ സ്ഥാനത്ത് അനുപം ഖേറിന്‍റെ ഫോട്ടോ അച്ചടിച്ച 1.6 കോടി മൂല്യം വരുന്ന 500 രൂപയുടെ കള്ളനോട്ടുകളാണ് അഹമ്മദാബാദ് പൊലീസ് പിടികൂടിയത്. Reserve Bank of India എന്നതിന് പകരം 'Resole Bank of India' എന്നാണ് കള്ളനോട്ടിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളനോട്ടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഞെട്ടലുണ്ടാക്കുന്നതിനപ്പുറം കൗതുകകരം കൂടിയാണ് നടന്‍റെ ഫോട്ടോ വെച്ച് അടിച്ച കള്ളനോട്ടുകളെന്ന് പലരും അഭിപ്രായപ്പെടുന്നു. 

അഹമ്മദാബാദിലെ സ്വർണക്കട്ടി വ്യവസായിയായ മെഹുൽ താക്കറിന് രണ്ട് പേർ കൈമാറിയതാണ് ഈ കള്ളനോട്ടുകൾ. 2100 ഗ്രാം സ്വർണത്തിന് പകരമായി 1.6 കോടി രൂപ നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് പണം കൈമാറിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേറും റിസർവ് ബാങ്കിന് പകരം റിസോൾ ബാങ്കുമാണ് നോട്ടിലുള്ളത് എന്ന് കണ്ടത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. 

 

Tags:    
News Summary - Anupam Khers reaction after fake currency seized from Gujarat with his photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.