തറയിൽ കിടക്കയിട്ടു കിടന്നു; കട്ടിൽ നൽകിയില്ല -ഇ.ഡി ലോക്കപ്പിൽ കെജ്രിവാൾ ഒരു രാത്രി കഴിച്ചു കൂട്ടിയത് ഇങ്ങനെ

ന്യൂഡൽഹി: വ്യാഴാഴ്ച രാത്രിയാണ് മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡൽഹിയുടെ മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. അദ്ദേഹത്തിന് കിടക്കാൻ കട്ടിൽ നൽകിയില്ല, പകരം വെറുനിലത്ത് ഒരു കിടക്കയിട്ടു കൊടുത്തു. ഒരു ബ്ലാങ്കറ്റും നൽകി.

പൊലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് ഇ.ഡിയുടെ ഓഫിസ് സമുച്ചയത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രാത്രി ഭക്ഷണം കഴിച്ചയുടനെയാണ് കെജ്രിവാളിനെ അന്വേഷണ ഏജൻസി ലോക്കപ്പിലേക്ക് കൊണ്ടുപോയത്. എ.സിയുള്ള മുറിയായിരുന്നു. എന്നാൽ മറ്റ് ഒരു സൗകര്യവും മുറിയിലുണ്ടായിരുന്നില്ല. സമയമാകുമ്പോൾ ചായയും കോഫിയും പ്രഭാതഭക്ഷണവും അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രമേഹ രോഗബാധിതനായതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഉദ്യോഗസ്ഥർ കണക്കിലെടുത്തു.

അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് എട്ടംഗ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

പുതിയ സമൻസ് നൽകാനാണെന്നും സെർച്ച് വാറന്‍റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്. ഇ.ഡി നേരത്തെ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കെജ്രിവാൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന് പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ ഡൽഹിയിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. പ്രതിഷേധിച്ച എ.എ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Arvind Kejriwal's 1st night in ED lock up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.