ന്യൂഡൽഹി: ഡൽഹിക്കും മറ്റു നഗരങ്ങൾക്കുമിപ്പോൾ തോരാ കണ്ണീരിെൻറ മാത്രമല്ല അലച്ചിലിെൻറയും കാലമാണ്. ഹോസ്പിറ്റൽ ബെഡും ഓക്സിജൻ സിലിണ്ടറും പ്ലാസ്മ ദാതാക്കളും തുടങ്ങി ചെന്നുതൊടാനാകാത്ത ആവശ്യങ്ങൾ പലർക്കും പലത്. അതിനിടെ ഉള്ളുലച്ച് പുതിയ ആധി കൂടി എത്തിയത് സന്നദ്ധ പ്രവർത്തകരെയും അധികൃതരെയും ഒരു പോലെ കുഴക്കുകയാണ്. മാതാപിതാക്കൾ ഒന്നിച്ച് കോവിഡിൽ പൊലിഞ്ഞ കുട്ടികളുടെ എണ്ണം പെരുകുന്നതാണ് ഏറ്റവുമൊടുവിലെ പ്രശ്നം.
കഴിഞ്ഞ ചൊവ്വാഴ്ച മാതാവും പിതാവും കോവിഡിനിരയായ 14 കാരനായ ബാലനെ നോക്കാൻ ആരെങ്കിലും തയാറുണ്ടോ എന്നന്വേഷിച്ച് സമൂഹ മാധ്യമങ്ങളിലെത്തിയ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. നാലു ദിവസത്തിനിടെ മാത്രം അഞ്ചു കുട്ടികളുടെ വിഷയം തങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ടിവന്നതായി ഡൽഹി ബാലാവകാശ കമീഷൻ പറയുന്നു. ഒരിടത്തും വിളിയെത്താത്ത എത്ര മക്കൾ വേറെയുണ്ടെന്നതാണ് അതിലേറെ വലിയ ചോദ്യം.
ബന്ധപ്പെടേണ്ടവരെ കുറിച്ചുപോലും അറിയാത്ത മക്കൾ വീടകങ്ങളിൽ നിലവിളിയുമായി കഴിയുന്നുണ്ടെന്ന ആധി പെരുകുകയാണ്.
വീട്ടിൽ ഏകാന്തരായിപോയ 15ഉം 16ഉം വയസ്സുള്ള രണ്ടു കുട്ടികളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പലർക്കും ആവശ്യമായ കൗൺസലിങ്ങും ഭക്ഷ്യവസ്തുക്കളും മുതൽ സാമ്പത്തിക സഹായവും ചികിത്സയും വരെ ഉറപ്പാക്കാൻ തയാറാണെന്ന് കമീഷൻ പറയുന്നു. ബന്ധുക്കൾ തന്നെ നോക്കാൻ തയാറാണ് മിക്ക കുടുംബങ്ങളിലും. എന്നാൽ, ആരോരുമില്ലാതെ ഒറ്റപ്പെട്ട് മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്നവരാണ് കുടുങ്ങുന്നത്.
മാതാവും പിതാവും മരിക്കുന്നവരെ പോലെ പ്രയാസത്തിലാക്കുന്നതാണ് ഒരാൾ മരിക്കുകയും മറ്റൊരാൾ ആശുപത്രിയിലാകുകയും ചെയ്യുന്നത്. സമാന സംഭവമുള്ള ഇരട്ടക്കുട്ടികളെ കഴിഞ്ഞ ചൊവ്വാഴ്ച കമീഷൻ കണ്ടെത്തിയിരുന്നു.
എത്ര പേർ മരിക്കുന്നുവെന്ന് പോലും ഔദ്യോഗിക കണക്കുകൾ കൃത്യമല്ലാത്ത ഡൽഹിയിൽ അനാഥരായി പോകുന്ന മക്കളുടെ കണക്കെടുക്കാൻ സംവിധാനങ്ങളൊന്നുമില്ല. 91-9311551393 നമ്പറിലും 1098 എന്ന ചൈൽഡ് ലൈൻ നമ്പറിലും ബന്ധപ്പെടണമെന്ന നിർദേശം മാത്രമാണ് ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.