ന്യൂഡൽഹി: യു.എസ് എയ്ഡിന്റെ ഭാഗമായി ഇന്ത്യയിൽ എത്തുന്ന സഹായം ഉപയോഗിച്ച് ഒട്ടുമിക്ക സംഘടനകളും അശാന്തി സൃഷ്ടിക്കാനും രാജ്യത്തെ തകർക്കാനും ശ്രമിക്കുന്നുണ്ടെന്നും അതുമായി കോൺഗ്രസിന് ബന്ധമുണ്ടെന്നും ബി.ജെ.പി അംഗം നിഷികാന്ത് ദുബെ ലോക്‌സഭയിൽ ആരോപിച്ചു. ഇത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനും കാരണമായി.
മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനുമുള്ള യു.എസ് ഗവൺമെന്റിന്റെ പ്രധാന ഏജൻസിയാണ് ഇന്റർനാഷണൽ ഡെവലപ്‌മെന്റിനായുള്ള ( യു.എസ്.എ.ഐ.ഡി) യു.എസ് ഏജൻസി. ‘പാഴ്ചെല’വും ‘അഴിമതി’യും ആരോപിച്ച് ഏജൻസി അടച്ചുപൂട്ടാനുള്ള ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് പിന്തുണ നൽകുന്നതാണ് ദുബെയുടെ ആരോപണങ്ങൾ.
ഈ സംഘടനകളെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും നരേന്ദ്ര മോദി സർക്കാറിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ അവർ പ്രതിഷേധം നടത്തിയെന്നും ആരോപിച്ച് സീറോ അവറിൽ ദുബെ വിഷയം അവതരിപ്പിച്ചു.
ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് സ്കീമായ ‘അഗ്നിപഥി’നെതിരെ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെട്ടുള്ള പ്രകടനങ്ങളും ഉദാഹരണങ്ങളായി ദുബെ ഉദ്ധരിച്ചു. യു.എസ് എയ്ഡിൽ നിന്ന് സഹായം സ്വീകരിക്കുന്ന സംഘടനകൾ മാവോയിസ്റ്റുകളെ പിന്തുണച്ചതായും ദുബെ ആരോപിച്ചു. ലോകമെമ്പാടുമുള്ള സർക്കാറുകളെ താഴെയിറക്കാൻ മാത്രം പണം ചെലവഴിച്ച യു.എസ്.എ.ഐ.ഡിയെ ഡോണൾഡ് ട്രംപ് അടച്ചുപൂട്ടിയെന്നും ജാർഖണ്ഡിലെ ഗോഡ്ഡയിൽ നിന്നുള്ള എം.പി സഭയിൽ പറഞ്ഞു.
എനാൽ, ദുബെ ഉന്നയിച്ച പോലെ യു.എസ്. എയ്ഡ് അടച്ചുപൂട്ടിയിട്ടില്ല. ഏജൻസിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും ശമ്പളത്തോടൊപ്പം സസ്പെൻഡ് ചെയ്യാനോ പിരിച്ചുവിടാനോ ട്രംപ് ഭരണകൂടം മുതിരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു യു.എസ് കോടതി ഈ നീക്കത്തിനെതിരെ താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
‘ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയെ തകർക്കാൻ യു.എസ് എയ്ഡ് ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് 5,000 കോടി രൂപ നൽകിയോ ഇല്ലയോ? അത് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നൽകിയോ ഇല്ലയോ?’- ദുബെ ചോദിച്ചു. ദുബെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ബെഞ്ചുകൾ പ്രതിഷേധവുമായി എഴുന്നേറ്റു. കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ഇതിൽ ക്രമസമാധാനപ്രശ്നം ഉന്നയിച്ചു. എന്തുകൊണ്ടാണ് ഒരേ വ്യക്തി തന്നെ ഇതേ വിഷയം ശൂന്യ വേളയിൽ ഉന്നയിക്കുന്നതെന്ന് വേണുഗോപാൽ ചോദിച്ചു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ, ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ യു.എസ് കോടീശ്വരൻ ജോർജ് സോറോസിനെപ്പോലുള്ള വിദേശ ശക്തികളുമായി കോൺഗ്രസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് ദുബെ സഭയിൽ ബി.ജെ.പിയെ നയിച്ചിരുന്നു. മോദിയെ അദാനിയുമായി കോൺഗ്രസ് ബന്ധിപ്പിച്ചതിനുള്ള പ്രത്യക്ഷമായ പ്രതികാരമായിരുന്നു ഇത്.
കോൺഗ്രസിന്റെ വിദേശ സംഘടനയുടെ തലവൻ സാം പിത്രോഡക്ക് യു.എസ്.എ.ഐഡി ഫണ്ട് ലഭിച്ചതായി അവകാശപ്പെട്ട് ദുബെ കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുന്നതിനിടെ, ചില പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം തുടങ്ങി. ബഹളത്തിനിടയിൽ ഉച്ചക്ക് 2 മണി വരെ സഭ നിർത്തിവച്ചു.
‘രാജ്യത്തെ വിഭജിക്കാൻ മാത്രമാണ് കോൺഗ്രസ് പ്രവർത്തിച്ചത്’ എന്ന് ആരോപിച്ച് ദുബെ പിന്നീട് സഭയിലെ തന്റെ ഇടപെടലുമായി ബന്ധപ്പെട്ട് ‘എക്‌സി’ൽ ഒരു പോസ്റ്റ് ഇട്ടു. രാജീവ് ഗാന്ധി ഫൗണ്ടേഷനും നിരവധി എൻ.ജി.ഒകളും ദേശവിരുദ്ധ ഘടകങ്ങൾക്ക് നേട്ടമുണ്ടാക്കാൻ യു.എസ്.എ.ഐ.ഡിയിൽ നിന്ന് പണം കൈപ്പറ്റിയെന്നും പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.