കാവേരി: കര്‍ണാടകക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: സംസ്ഥാനത്തിനുമേല്‍ നിയമത്തിന്‍െറ (കോടതിയുടെ) കോപം പതിക്കുംമുമ്പ് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. കേരളത്തെയും പുതുച്ചേരിയെയും ചേര്‍ത്ത് ഈ മാസം നാലിനകം കാവേരി നദീജല പരിപാലന ബോര്‍ഡ് രൂപവത്കരിക്കാനും ജസ്റ്റിസുമാരയ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പരമോന്നത കോടതിയുടെ ഉത്തരവുകള്‍ മാനിക്കാതെ കര്‍ണാടക നീതിന്യായവ്യവസ്ഥയുടെ മഹിമക്ക് പ്രഹരമേല്‍പിക്കുന്ന സാഹചര്യം സംജാതമാക്കിയിരിക്കുയാണെന്ന് സുപ്രീംകോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 144ാം അനുഛേദം സുപ്രീംകോടതിക്ക് അനുവദിക്കുന്ന പരിധിയില്ലാത്ത അധികാരം ഓര്‍മിപ്പിച്ച ബെഞ്ച്, ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥമാണെന്ന് പറഞ്ഞു. 

കാവേരി നദീജലം കര്‍ണാടകയുടെ അഭിലാഷമാണെന്ന നിയമസഭാ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്ത് വായിച്ച് കര്‍ണാടകയുടെ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ബോധിപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. തമിഴ്നാടിനു വെള്ളം വിട്ടുനില്‍കണമെന്ന കോടതി ഉത്തരവ് അനുസരിക്കുന്നതുവരെ തനിക്ക് കര്‍ണാടകക്കുവേണ്ടി കേസ് വാദിക്കാന്‍ കഴിയില്ളെന്നും നരിമാന്‍ ബോധിപ്പിച്ചു. ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ കുടിവെള്ള ക്ഷാമമുള്ളതിനാല്‍ തമിഴ്നാടിന് കാര്‍ഷിക ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ കഴിയില്ളെന്ന വാദത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു കര്‍ണാടക. അടുത്തമാസം മാത്രമേ വെള്ളം വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കഴിയൂവെന്നും കര്‍ണാടക അറിയിച്ചു.

ഇതേതുടര്‍ന്നാണ് എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും ഇന്നു മുതല്‍ ഈ മാസം ആറുവരെ ദിനേന 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ട്. ഇന്ത്യയുടെ ഭാഗമാണ് കര്‍ണാടകയെങ്കില്‍ ഭരണഘടനയും സുപ്രീംകോടതി ഉത്തരവും മാനിക്കാന്‍ ബാധ്യസ്ഥമാകണം. ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ളെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കേരളത്തെയും പുതുച്ചേരിയെയും ഉള്‍പ്പെടുത്തി ഈ മാസം നാലിനകം കാവേരി നദീജല പരിപാലന ബോര്‍ഡ് രൂപവത്കരിക്കാനും കോടതി തമിഴ്നാടിനും കര്‍ണാടകക്കും നിര്‍ദേശം നല്‍കി. നാലു സംസ്ഥാനങ്ങളില്‍നിന്നും രണ്ടുവീതം പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നും ആരൊക്കെയാണ് പ്രതിനിധികളെന്ന് ഇന്നുതന്നെ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാവേരി ബോര്‍ഡ് കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ തമിഴ്നാടും കര്‍ണാടകയുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ച സമവായത്തിലത്തൊതെ പിരിഞ്ഞ കാര്യം അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയെ അറിയിച്ചു. വിഷയത്തില്‍ ഇനി കേന്ദ്രത്തിന് ഒന്നും പറയാനില്ളെന്നും അറ്റോണി ജനറല്‍ ബോധിപ്പിച്ചു.

Tags:    
News Summary - cauvery water dispute karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.